.ഡല്‍ഹി : ആയുഷ്‌മാൻ ഭാരത് യോജന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഡല്‍ഹിയിലും ബംഗാളിലും നടപ്പാക്കാത്തതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര്. രണ്ടിടങ്ങളിലെയും സർക്കാരുകള്‍ പദ്ധതി നടപ്പാക്കാൻ തയ്യാറാകാത്തതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. ഇവിടങ്ങളില്‍ സേവനം നടത്താൻ സാധിക്കാത്തതില്‍ മാപ്പും ചോദിച്ചു. ഇതിനു പിന്നാലെയാണ് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത്.
നരേന്ദ്രമോദി ഡല്‍ഹിയിലെ പദ്ധതി പഠിച്ച് രാജ്യത്ത് നടപ്പാക്കണമെന്ന് കേജ്‌രിവാള്‍
ആരോഗ്യ വിഷയത്തില്‍ രാഷ്ട്രീയം കലർത്തരുതെന്ന് ആം ആദ്മി നേതാവും ഡല്‍ഹി മുൻ മുഖ്യമന്ത്രിയുമായ കേജ്‌രിവാള്‍. ഡല്‍ഹിയില്‍ സൗജന്യ ചികിത്സ സർക്കാർ ഉറപ്പാക്കിയിട്ടുള്ള സാഹചര്യത്തില്‍ കേന്ദ്രപദ്ധതി നടപ്പാക്കേണ്ട കാര്യമില്ല. ആശുപത്രിയില്‍ അഡ്മിറ്റായാല്‍ മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. അഞ്ചുലക്ഷമെന്ന പരിധിയുമുണ്ട്. എന്നാല്‍, ഡല്‍ഹിയില്‍ അഞ്ചു രൂപയുടെ മരുന്ന് മുതല്‍ ഒരു കോടി രൂപ വരെയുള്ള ശസ്ത്രക്രിയകള്‍ വരെ സൗജന്യമാണ്. മെഡിക്കല്‍ പരിശോധനകളും സൗജന്യം. നരേന്ദ്രമോദി ഡല്‍ഹിയിലെ പദ്ധതി പഠിച്ച് രാജ്യത്ത് നടപ്പാക്കണം. സി.എ.ജി തന്നെ പറയുന്നത് കേന്ദ്രപദ്ധതി തട്ടിപ്പ് നിറഞ്ഞതാണെന്നാണ്- കേജ്‌രിവാള്‍ ആരോപിച്ചു.
ആയുഷ്‌മാൻ ഭാരതി”നേക്കാള്‍ മികച്ച പദ്ധതിയാണ് ബംഗാളിലെ സ്വാസ്ഥ്യ സതി
മോദിയുടെ പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ്. ‘ആയുഷ്‌മാൻ ഭാരതി”നേക്കാള്‍ മികച്ച ഇൻഷ്വറൻസ് പദ്ധതിയാണ് ബംഗാളിലെ സ്വാസ്ഥ്യ സതിയെന്നും കൂട്ടിച്ചേർത്തു
ഹർജിയുമായി ബി.ജെ.പി
പദ്ധതി നടപ്പാക്കാത്തത് ചോദ്യംചെയ്‌ത് ഡല്‍ഹിയിലെ ബി.ജെ.പി എം.പിമാർ ഹൈക്കോടതിയില്‍ റിട്ട് ഹർജി സമർപ്പിച്ചു. ലക്ഷക്കണക്കിന് ഡല്‍ഹി നിവാസികള്‍ക്ക് പ്രയോജനം ലഭിക്കുന്നത് ആം ആദ്മിയും ദേശീയ കണ്‍വീനർ അരവിന്ദ് കേജ്‌രിവാളും തടഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി ഡല്‍ഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്‌ദേവ ആരോപിച്ചു. നടപ്പാക്കുമെന്ന് പറഞ്ഞിട്ട് മലക്കംമറിഞ്ഞെന്നും ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഇതുവരെ 55 ലക്ഷത്തില്‍പ്പരം അഡ്മിഷനുകള്‍
പദ്ധതിക്ക് കീഴില്‍ ഏറ്റവുമധികം ആശുപത്രി അഡ്മിഷൻ നടന്ന സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനം കേരളത്തിനാണ്. 2019 മുതല്‍ ഇതുവരെ 55 ലക്ഷത്തില്‍പ്പരം അഡ്മിഷനുകള്‍. ആദ്യ നാലില്‍ മൂന്നും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍. – തമിഴ്നാട്, കർണാടക, കേരളം