പത്തനംതിട്ട: വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെ കുറ്റമറ്റ തീർത്ഥാടനം ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.വാസവൻ. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പന്തളം ഇടത്താവളത്തില്‍ ഒക്ടോബർ 28 ന് ചേർന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേർന്ന് ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
തീർത്ഥാടകർ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കണം.
ഭക്ഷ്യസുരക്ഷാ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍, ആർഡിഒ എന്നിവയുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചു ഇടത്താവളത്തിലെ ഭക്ഷണ സാധനങ്ങള്‍, കുടിവെള്ളം എന്നിവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണം. ശുചിത്വ മിഷൻ നഗരസഭയുമായി ചേർന്ന് പ്രവർത്തങ്ങള്‍ ആസൂത്രണം ചെയ്യണം. ലഹരി വസ്‌തകളുടെ ഉപയോഗവും വില്‍പ്പനയും തടയുന്നതിന് എക്സൈസ്, പോലീസ് വകുപ്പുകള്‍ പന്തളം, ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തണം.
എല്ലാ വകുപ്പുകളും പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കണം.
തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. പമ്പ,സന്നിധാനം എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ പണികള്‍ ദേവസ്വം ബോർഡ് പൂർത്തിയാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൂടുതല്‍ മെഡിക്കല്‍ സെന്ററുകള്‍ സ്ഥാപിക്കും. കാനനപാതയിലും മരക്കൂട്ടത്തും തീർത്ഥാടകർക്ക് ആശ്വാസമായി ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു. പാമ്പുകടിയേറ്റാൻ നല്‍കേണ്ട ആന്റിവനം ലഭ്യതയും ഉറപ്പാക്കും. എല്ലാ വകുപ്പുകളും പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കണം.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാജി പി രാജപ്പൻ, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്‌ണൻ, ദേവസ്വം വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി. വി. അനുപമ, ദേവസ്വം ബോർഡ് പ്രസിഡൻറ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ ജി സുന്ദരേശൻ, എ. അജികുമാർ, ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ, സബ് കലക്ടർ സുമിത്ത് കുമാർ താക്കൂർ, പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
