കീവ്: യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. റഷ്യയിലെ കസാൻ നഗരത്തില്‍ ഒക്ടോബർ 24 വ്യാഴാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഗുട്ടെറസ് പങ്കെടുക്കുകയും പുടിനുമായി ഹസ്തദാനം നടത്തുകയും ചെയ്തതാണു സെലൻസ്കിയെ ചൊടിപ്പിച്ചത്. ഇതിലുള്ള പ്രതിഷേധസൂചകമായി യുക്രെയ്ൻ സന്ദർശിക്കാൻ ഗുട്ടെറസ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സെലൻസ്കി അനുകൂലിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.
ആഗോളസഹകരണം ഊട്ടിയുറപ്പിക്കുന്നതില്‍ ബ്രിക്സിന്‍റെ പങ്ക് വലുത്
യുദ്ധത്തിന്‍റെ കാരണക്കാരനായ ആളുമായി ഹസ്തദാനം ചെയ്യുകയും ആക്രമണകാരിയായ രാജ്യത്ത് ഒരുദിവസം ചെലവിടുകയും ചെയ്തശേഷം ഗുട്ടെറസിന് യുക്രെയ്നില്‍ ആതിഥ്യമരുളുന്നത് ശരിയല്ലെന്നാണ് സെലൻസ്കിയുടെ വക്താവ് അറിയിച്ചത്. അതേസമയം, ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്തതിനെ ഗുട്ടെറസിന്‍റെ ഓഫീസ് ന്യായീകരിച്ചു. ആഗോളസഹകരണം ഊട്ടിയുറപ്പിക്കുന്നതില്‍ ബ്രിക്സിന്‍റെ പങ്ക് വലുതായതിനാലാണു ഈ സുപ്രധാന ഉച്ചകോടിയില്‍ പങ്കെടുത്തതെന്ന് വക്താവ് വ്യക്തമാക്കി.
