.ദില്ലി: വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണിയില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് കര്‍ശനനിര്‍ദേശവുമായി കേന്ദ്രം.
വിവരങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ അധികാരികള്‍ക്ക് കൈമാറണം. ഇല്ലെങ്കില്‍ ഐടി ആക്‌ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് മാർഗ നിർദ്ദേശം. ഇതിനിടെ ദില്ലിവിമാനത്താവളത്തില്‍ ഒക്ടോബർ 25 വെളളിയാഴ്ച ലഭിച്ച വ്യാജ സന്ദേശവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തംനഗർ സ്വദേശി ശുഭമാണ് അറസ്റ്റിലായത്. നിലവില്‍ നടക്കുന്ന ഭീഷണികളുടെ വാർത്ത കേട്ട് ശ്രദ്ധനേടാൻ നടത്തിയ നീക്കം എന്നാണ് ഇയാളുടെ മൊഴി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
സാമൂഹികമാധ്യമ കമ്പനികള്‍ക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര ഐടി മന്ത്രാലയം
തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളില്‍ തടയാൻ സാമൂഹികമാധ്യമ കമ്പനികള്‍ക്കായി കർശന നിർദ്ദേശമാണ് കേന്ദ്ര ഐടി മന്ത്രാലയം നല്‍കിയിരിക്കുന്നത്. മെറ്റയും, എക്സും അടക്കം അന്വേഷണത്തിന് സഹായിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. അന്വേഷണ ഏജൻസികള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാൻ സമൂഹമാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരങ്ങള്‍ അന്വേഷണം ഏജൻസികള്‍ക്ക് കൈമാറണം. 72 മണിക്കൂറിനുള്ളില്‍ വിവരങ്ങള്‍ നല്‍കണം.
രാജ്യസുരക്ഷാ, സാമ്പത്തിക സുരക്ഷ, ഐക്യം എന്നിവയ്ക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യുകയും വേണം. ഇല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
