കായംകുളം: കരുനാഗപ്പള്ളിക്കാരായ മൂന്ന് യുവാക്കളില്‍ നിന്ന് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. ബെംഗളൂരുവില്‍ നിന്ന് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ കരുനാഗപ്പള്ളി കട്ടപ്പന മൻസിലില്‍ നസീം (42), പുലിയൂർ റജീന മൻസിലില്‍ നിസാർ (44), റിയാസ് മൻസിലില്‍ റമീസ് അഹമ്മദ് (47) എന്നിവരെയാണ് പിടികൂടിയത്. 1,01,01,150 രൂപയുടെ കള്ളപ്പണമാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്ന് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
മൂന്ന് പേരും വിദേശ രാജ്യങ്ങളില്‍ ജോലി നോക്കിയിരുന്നവരാണ്.
കായംകുളം ഡി വൈ എസ് പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വൻതോതില്‍ കള്ളപ്പണം പിടികൂടിയത്. ഇവർ ഇതിനു മുമ്പ് പല തവണ കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കിലും പിടികൂടുന്നത് ആദ്യമായാണ്. മൂന്ന് പേരും വിദേശ രാജ്യങ്ങളില്‍ ജോലി നോക്കിയിരുന്നവരാണ്. നാട്ടില്‍ വന്നതിന് ശേഷം ഒരു വർഷമായി മാസത്തില്‍ രണ്ടും മൂന്നും തവണ ബെംഗളൂരു, കോയമ്ബത്തൂർ എന്നിവിടങ്ങളില്‍ പോയി വൻതോതില്‍ കള്ളപ്പണം കടത്തിക്കൊണ്ടുവരികയാണ് ചെയ്യുന്നത്.
പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവർക്ക് പിന്നിലുള്ളവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കായംകുളം സി ഐ അരുണ്‍ ഷാ, എസ് ഐ രതീഷ് ബാബു, എ എസ് ഐ പ്രിയ, ജയലക്ഷ്മി, ജിജാ ദേവി, സീനിയർ സി പി ഒ അനൂപ്, സജീവ്, അഷറഫ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇവരെ പിടികൂടിയത്.