.പത്തനംതിട്ട: .കൈക്കൂലിആവശ്യപ്പെട്ട അടൂർ ജനറല്‍ ആശുപത്രിയിലെ സർജൻ ഡോ വിനീതിനെ സസ്‌പെൻഡ് ചെയ്തു.. കരുവാറ്റ സ്വദേശിനി വിജയശ്രീയുടെ പരാതിയിലാണ് സസ്പെൻഷൻ . ശസ്ത്രക്രിയയ്ക്കായി ഡോ വിനീത് പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. ഡോ വിനീതുമായുള്ള ഫോണ്‍ സംഭാഷണ ശബ്ദരേഖയും വിജയശ്രീ ആശുപത്രി സൂപ്രണ്ടിന് പരാതിയോടൊപ്പം നല്‍കിയിരുന്നു.സഹോദരിയുടെ ചികില്‍സയ്ക്കായാണ് ഡോ വിനീതിനെ കണ്ടതെന്നും പുറത്തെ തടിപ്പ് മാറ്റാൻ ശസ്ത്രക്രിയ ചെയ്യാൻ പന്ത്രണ്ടായിരം രൂപ ഡോ വിനീത് തന്നോട് ആവശ്യപ്പെട്ടുവെന്നുമാണ് യുവതി സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറഞ്ഞത്.
പരിശോധനാ ഫലവുമായി താമസസ്ഥലത്ത് ചെല്ലാൻ ആവശ്യപ്പെട്ടു.
2024 സെപ്റ്റംബർ മാസം 16 നാണ് വിജയശ്രീയുടെ സഹോദരി വിജയാ ദേവി അടൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ ചികിത്സ തേടിയെത്തിയത്. പതിനേഴാം തീയതി സർജൻ ഡോ വിനീതിനെ കണ്ടു. ചില പരിശോധനകള്‍ നടത്തി പരിശോധനാ ഫലവുമായി താൻ താമസിക്കുന്ന സ്ഥലത്ത് ചെല്ലാൻ ഡോ.വിനീത് അറിയിച്ചതായും വിജയശ്രീയുടെ പരാതിയില്‍ പറഞ്ഞു.
പണം നല്‍കാത്തതിനാല്‍ ശസ്ത്രക്രിയയ്ക്കായുള്ള തീയതി നീട്ടി വച്ചു
പരിശോധനാ ഫലവുമായി ഡോക്ടറെ കണ്ടപ്പോഴാണ് ശസ്ത്രക്രിയയ്ക്കായി 12000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത ദിവസം ശസ്ത്രക്രിയയ്ക്കായി തീയതി നല്‍കുകയും ചെയ്തു. പണം നല്‍കാത്തതിനാല്‍ ശസ്ത്രക്രിയയ്ക്കായുള്ള തീയതി നീട്ടി വച്ചതായും മറ്റൊരു ഡോക്ടറെ സമീപിച്ച് ശസ്ത്രക്രിയ നടത്തിയതായും വിജയശ്രീയുടെ പരാതിയില്‍ സൂചിപ്പിച്ചിരുന്നു.
