അബുദാബി : അബുദാബിയില്‍ അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ചു.പൊതുജനങ്ങള്‍ക്കും മൃഗങ്ങള്‍ക്കും അപകടമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അബുദാബി അഗ്രികള്‍ച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ തീരുമാനം. നിലവിലുളള അരളി ചെടികള്‍ ആറുമാസത്തിനുള്ളില്‍ നശിപ്പിക്കണമെന്നും ഇത്തരം ചെടികള്‍ പൊതുജനങ്ങള്‍ സ്പർശിക്കരുതെന്നും അഗ്രികള്‍ച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി നിർദ്ദേശിച്ചു.
ചെറിയ അളവില്‍ പോലും കഴിക്കുന്നത് അപകടം വരുത്തും
അറിയാതെ ഈ ചെടികള്‍ തൊടുകയോ തിന്നുകയോ ചെയ്യരുതെന്നും അതോറിറ്റി നിർദേശിച്ചു.ചെറിയ അളവില്‍ പോലും കഴിക്കുന്നത് ഓക്കാനം, ഛർദ്ദി, വയറിളക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ചിലപ്പോള്‍ മരണം പോലും സംഭവിക്കാമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.അതേസമയം, പഠന-ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇത്തരം ചെടി വളർത്തുന്നതിന് നിരോധനം ബാധകമാകില്ല.
അരളി ചെടികള്‍ സുരക്ഷിതമായി നശിപ്പിക്കണം
പൗരന്മാരോടും താമസക്കാരോടും അധികാരികളുമായി സഹകരിക്കാനും അരളി ചെടികള്‍ സുരക്ഷിതമായി നശിപ്പിക്കാനും ലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്യാനും അഡാഫ്‌സ അഭ്യർത്ഥിച്ചു. പൊതു പാർക്കുകള്‍, ജനങ്ങള്‍ കൂടുതലായി എത്തുന്ന പൊതു സ്ഥലങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയ ഇടങ്ങളിലൊന്നും അരളി നട്ടുവളർത്താൻ അനുമതിയുണ്ടാകില്ല.രാജ്യത്തെ പാറക്കെട്ടുകള്‍ നിറഞ്ഞ താഴ്‌വരകളില്‍ സാധാരണയായി കാണപ്പെടുന്ന കാട്ടു കുറ്റിച്ചെടിയാണ് അരളി.
