കൊച്ചി: പലസ്തീൻ ജനതയെ ഒന്നാകെ ഇല്ലാതാകുന്ന നിലയിലേക്ക് ഇസ്രായേൽ ആക്രമണം മാറിയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗാസയിലെ ആശുപത്രിയിൽ ഉണ്ടായ ആക്രമണം ഹൃദയഭേദകമാണ്. ഇസ്രയേലിന്റേത് പ്രതിരോധമാണെന്നാണ് ലോക നേതാക്കൾ പറയുന്നത്. തെറ്റായ പ്രചാരണമാണ് നടക്കുന്നത്. മോദിയാണ് ആദ്യം ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചത്. പലസ്തീനെതിരായ ആക്രമണം സാമ്രാജ്യത്വ ഗൂഢാലോചനയെന്നും വംശീയ ഉന്മൂലനമാണ് ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു.
ഇന്ത്യയിൽ ഗോ സംരക്ഷണ സേനകൾ നടത്തുന്ന അക്രമങ്ങൾ നമുക്കറിയാം. അവർ പൊലീസിനൊപ്പം നടന്നാണ് ഇത്തരം ആക്രമണം നടത്തുന്നത്. അതുപോലെയാണ് പലസ്തീനിലെ ഇസ്രയേൽ ആക്രമണവും. എന്നാൽ കേരളത്തിന് അശ്വസിക്കാം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആക്രമണം കേരളത്തിലില്ല. ഇന്ത്യയിലെ പച്ചത്തുരുത്താണ് കേരളമെന്നും യെച്ചൂരി പറഞ്ഞു.