ഇംഫാൽ∙: അനധികൃതമായി കൈവശംവച്ചിരിക്കുന്ന ആയുധങ്ങൾ 15 ദിവസത്തിനകം തിരികെ നൽകാൻ ജനങ്ങൾക്കു നിർദേശം നൽകി മണിപ്പുർ സർക്കാർ. 15 ദിവസത്തിനുശേഷവും ആയുധങ്ങൾ തിരികെ നൽകിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാവുമെന്നാണു സർക്കാർ മുന്നറിയിപ്പ്. ആയുധങ്ങൾ സമർപ്പിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി കേന്ദ്ര, സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തുമെന്നു മുഖ്യമന്ത്രി ബിരേൻ സിങിന്റെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ആയുധങ്ങൾ കൈവശം വച്ച വ്യക്തികളെ നിയമപരമായി നേരിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തു സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ജനങ്ങൾ സഹകരിക്കണമെന്നും സർക്കാർഅഭ്യർഥിച്ചു. അതേസമയം, മണിപ്പുരിൽ സൈനികവേഷത്തിൽ ആയുധങ്ങളുമായി പിടികൂടിയ അഞ്ചുപേർക്കു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായവരുടെ മോചനം ആവശ്യപ്പെട്ട് ഇംഫാലിൽ ഒരാഴ്ചയോളം നീണ്ട പ്രതിഷേധങ്ങൾ നടന്നതിനു പിന്നാലെയാണു ജാമ്യം. കുറ്റാരോപിതർ 50,000 രൂപ ബോണ്ടായി കെട്ടിവയ്ക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അനുവാദമില്ലാതെ മണിപ്പുർ വിടരുതെന്നും സാക്ഷികളെ സ്വാധീനിക്കരുെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്….


