നിപ പരിശോധനയ്ക്കായി ആകെ അയച്ചത് 5 സാമ്പിളുകളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എന്നാൽ പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ ആഗസ്റ്റ് 30 ന് മരിച്ചയാളുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടില്ല. ഇന്നലെ മരിച്ചയാളുടെയും ചികിത്സയിൽ കഴിയുന്ന നാല് പേരുടെയും സാമ്പിളുകളാണ് നിലയിൽ പുണെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുന്നത്.
വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്‍ അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്‍ പരിധിയിലാകും അടച്ചിടുക.
കേരളത്തില്‍ കോഴിക്കോട് റീജിയണല്‍ ഐഡിവിആര്‍എല്‍ ലാബിലും ആലപ്പുഴ എന്‍ഐവി കേരളയിലും നിപ വൈറസ് സ്ഥിരീകരിക്കാന്‍ സാധിക്കും. തിരുവനന്തപരം തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലും നിപ വൈറസ് പരിശോധിക്കാന്‍ സജ്ജമാണ്. അത്യന്തം അപകടകരമായ വൈറസായതിനാല്‍ ഐസിഎംആര്‍ എന്‍ഐവി മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരിടവേളയ്ക്ക് ശേഷം ഔട്ട്‌ബ്രേക്ക് വരികയാണെങ്കില്‍ എവിടെ പരിശോധിച്ചാലും എന്‍ഐവി പൂനൈയില്‍ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷം മാത്രമേ ഡിക്ലയര്‍ ചെയ്യാന്‍ പാടുള്ളൂ. ഐസിഎംആറിന്റെ ഈ നിര്‍ദേശം ഉള്ളത് കാരണമാണിത്. അതിന് ശേഷം ഇവിടത്തെ ലാബുകളില്‍ തന്നെ സ്ഥിരീകരിക്കാന്‍ സാധിക്കും.