‘കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. രണ്ടു പേർ രോഗബാധ കാരണം മരണമടഞ്ഞു. 4 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചതിൽ 2 പേർക്ക് നിപ പോസിറ്റീവും 2 പേർക്ക് നിപ നെഗറ്റീവുമാണ്. എന്നാൽ നിപ രോഗബാധയെ പ്രതിരോധി ക്കുകയും ഫലപ്രദമായി മറികടക്കുകയും ചെയ്തവരാണ് നമ്മൾ. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിയന്ത്രണങ്ങളോട് പൂർണ്ണമായി സഹകരിക്കാനും ഏവരും തയ്യാറാകണം’. പിണറായി വിജയൻ പറഞ്ഞു.
പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സ്രവ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തിൽ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചത്. സ്ഥിരീകരണം പുറത്തുവന്നോടെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലേക്ക് തിരിച്ചു. 2023 ആഗസ്റ്റ് 30നാണ് പനി ബാധിക്കപ്പെട്ട് സ്വകാര്യ ആശുപത്രിയിലായിരുന്ന ഒരാൾ മരിച്ചത്. സെപ്തംബർ 12 ന് മറ്റൊരു മരണവും സ്ഥിരീകരിച്ചു.. 49,40 എന്നീ വയസുകളിലുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വൈകിട്ട് എട്ടരയോടെ സംസ്ഥാന ആരോഗ്യമന്ത്രിയും നിപ സ്ഥിരീകരിച്ചു. നിപ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ സമ്പർക്കപ്പട്ടികയിൽ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 158 പേരും ആദ്യം മരണപ്പെട്ട രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇവരിൽ 127 പേർ ആരോഗ്യപ്രവർത്തകരും ബാക്കി 31 പേർ വീട്ടുകാരും കമ്മ്യൂണിറ്റിയിൽപ്പെട്ടവരുമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രണ്ടാമത്തെ കേസിൽ നൂറിലധികം പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കൺട്രോൾ റൂമുകളുടെയും കോൾ സെന്ററുകളുടെയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടിക അനുസരിച്ച് ഹൈറിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കും