തൃശൂർ: കാർ വാടകയ്ക്ക് വാങ്ങി പണയംവച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി . വയനാട് അമ്പലവയൽ സ്വദേശി മുണ്ടയിൽ അക്ഷയ് ആണ് അറസ്റ്റിലായത്. എറണാകുളം, പാലക്കാട് ജില്ലകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് അക്ഷയ്.
കേസിലെ മറ്റൊരു പ്രതിയായ അഴീക്കോട് കൊട്ടിക്കൽ തോട്ടുങ്ങൽ അബ്ദുൾ റഷിൻ എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കാർ വാടകയ്ക്ക് വാങ്ങുകയും തുടർന്ന് ഉടമസ്ഥന്റെ അനുമതിയില്ലാതെ കാർ മറ്റൊരാൾക്ക് പണയംവച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ അംഗമാണ് അക്ഷയ്.
പത്താഴക്കാട് കുടുപ്പിള്ളി ഹാഷിം എന്നയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് കാറുകൾ അബ്ദുൾ റഷിൻ എന്നയാൾ വാടകയ്ക്ക് വാങ്ങുകയും തുടർന്ന് അക്ഷയ്‌യുടെ സഹായത്തോടെ ഉടമസ്ഥനറിയാതെ മറ്റൊരാൾക്ക് പണയം വയ്ക്കുകയും ചെയ്തുവെന്ന പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി അക്ഷയ് അറസ്റ്റിലായത്.
ഇൻസ്‌പെക്ടർ ബൈജു ഇ ആറിന്റെ നേതൃത്വത്തിൽ എസ്ഐ. ഹരോൾഡ് ജോർജ്, രവികുമാർ, സി.പി.ഒമാരായ ഗോപകുമാർ, ജിജോ ജോസഫ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.