മിത്ത് വിവാദത്തിൽ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. ഷംസീർ ഒരു ദൈവത്തേയും ആക്ഷേപിച്ചിട്ടില്ലെന്നും ഷംസീർ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും പി ജയരാജൻ പറഞ്ഞു. ഐതീഹ്യത്തെയും പുരാണങ്ങളെയും കമ്മ്യൂണിസ്റ്റ് പാർട്ടി എതിർത്തിട്ടില്ല. വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തെ ഇകഴ്ത്താനാണ് ശ്രമം നടക്കുന്നതെന്നും പി ജയരാജൻ പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ കുങ്കുമപ്പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും അതിന് താഴെ അദ്ദേഹം മൂക്കിൽ വച്ചിട്ടുള്ള കണ്ണട ശാസ്ത്രത്തിന്റെ ഭാഗമാണെന്ന് പി ജയരാജൻ പറയുന്നു. മിത്ത് വിവാദത്തിൽ സിപിഐഎം ഒന്നും തിരുത്തിയിട്ടില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം തനിക്ക് ഒന്നും പറയാനില്ലെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം മിത്ത് വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് എൻഎസ്എസ് തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 6 ന് അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. തുടർ സമര രീതികൾ നേതൃയോഗങ്ങളിൽ തീരുമാനിക്കും