ചെന്നൈ : നടൻ വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. 2023 ജൂലൈ 11 ന് രാവിലെ ഒൻപത് മണിയ്ക്ക് ചെന്നൈ പനയൂരിലെ വീട്ടിലാണ് കൂടിക്കാഴ്ച. 234 മണ്ഡലങ്ങളിലെയും ഭാരവാഹികളുമായി വിജയ് സംവദിക്കും.വിജയ് ഉടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹം സജീവമായി തുടരുന്നതിനിടെയാണ് വിജയ് ആരാധക സംഘടനയുടെ യോഗം വിളിച്ചിട്ടുളളത്.
തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ കുട്ടികളെ തെരഞ്ഞെടുത്ത് അവാർഡ് നൽകിയതോടെയാണ് വിജയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയായത്. പണം വാങ്ങി വോട്ടുചെയ്യരുതെന്ന വിജയുടെ ആഹ്വാനവും രാഷ്ട്രീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടു. സിനിമയിൽ നിന്നും അവധിയെടുത്ത്, 2026 തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് വിജയ്‌യുടെ പ്രവർത്തനങ്ങളെന്നും അഭ്യൂഹങ്ങളുണ്ടായി. അതിന് പിന്നാലെയാണ് ഭാരവാഹികളുമായി വിജയ് ചർച്ച നടത്തുന്നത്.
ജൂലൈ 11 ന് രാവിലെ മുതൽ വൈകിട്ടു വരെ മുഴുവൻ ഭാരവാഹികളെയും വിജയ്, വ്യക്തിപരമായി കാണും. മണ്ഡലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളും ഇനി നടത്തേണ്ട കാര്യങ്ങളും വിലയിരുത്തും. എന്നാൽ, അവാർഡ് ദാന ചടങ്ങിനിടെ ഭാരവാഹികളെ കാണാൻ സാധിക്കാതിരുന്നതിനാലാണ് കൂടികാഴ്ചയെന്നും സംഘടന നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് ലക്ഷ്യമെന്നും വിജയ് മക്കൾ ഇയക്കം പ്രവർത്തകർ പറയുന്നു.