തിരുവനന്തപുരം : തിരുവനന്തപുരം മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേരയ്‌ക്കെതിരെ കേസെടുത്തു. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചതുമായി ബന്ധപ്പെട്ടാണ് മന്ത്രിമാർ 2023 ജൂലൈ 10 ന് സന്ദർശനം നടത്തിയത്. അഞ്ചുതെങ്ങ് പൊലീസാണ് ഫാ. യൂജിൻ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും പൊലീസ് കേസെടുത്തു. കലാപാഹ്വാനത്തിനും റോഡ് ഉപരോധത്തിനുമായി രണ്ട് കേസുകളാണ് എടുത്തത്. 2023 ജൂലൈ 10 ന് രാവിലെ അഞ്ചുമണിയോടെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണി ലോപ്പസിന്റെ പരലോകമാത എന്ന ബോട്ട് അപകടത്തിൽപ്പെടുന്നത്
അപകടം നടന്ന സ്ഥലം സന്ദർശിക്കാൻ എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരെ ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ തടഞ്ഞിരുന്നത്. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഫാദർ യൂജിൻ പെരേരയാണെന്ന് മന്ത്രിമാർ ആരോപിച്ചു. മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. ഇതാണ് കേസിനാധാരമായത്.
. ബോട്ട് അപകടത്തിൽപ്പെടുന്നസമയത്ത് ബോട്ടിൽ ഉണ്ടായിരുന്ന നാലു പേരും കടലിലേക്ക് വീണു. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനത്തിനിടെ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജു സ്റ്റീഫൻ ബിജു ആന്റണി റോബിൻ എന്നിവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഉച്ചയോടെ അപകടസ്ഥലം സന്ദർശിക്കാൻ എത്തിയ മന്ത്രിമാരായ ആന്റണി രാജു വി ശിവൻകുട്ടി ജി ആർ അനിൽ എന്നിവരെ ഫാദർ യൂജിൻ പരേരയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ തടയുകയായിരുന്നു. മന്ത്രിമാരെത്തിയത് മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാൻ ആണെന്നും സിപിഎം നേതാക്കളുടെ സംരക്ഷണ വലയത്തിലാണ് അവർ എത്തിയതെന്നും യുജിൻ പെരേര ആരോപിച്ചിരുന്നു.
പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഫാദർ യൂജിൻ പെരേരയാണെന്ന് മൂന്ന് മന്ത്രിമാരും പ്രസ്താവനയിലൂടെ അറിയിച്ചു. വിഴിഞ്ഞം സമരം നിർത്തി വെക്കേണ്ടി വന്ന പ്രതികാരമാണ് യൂജിൻ പെരേര മന്ത്രിമാരോട് കാണിച്ചതെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു. എന്നാൽ മുതലപ്പൊഴിയിൽ പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചത് മന്ത്രിമാരാണെന്നും ഫാദർ യൂജിൻ പെരേരയ്ക്ക് എതിരായ മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശം അപക്വമെന്നും വി.ഡി സതീശൻ പറഞ്ഞു. മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടത്തിൽ പ്രതിഷേധിച്ച് പെരുമാതുറ മുതലപ്പൊഴി പാലവും പുതുക്കുറിച്ചി റോഡും മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചിരുന്നു.