വാഷിങ്ടൺ: അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി 2023 ജൂൺ 24 ന് വൈറ്റ് ഹൗസിൽ പ്രമുഖ കമ്പനികളുടെ സിഇഒ മാരുമായി കൂടിക്കാഴ്ച നടത്തും. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ബോയിങ് സിഇഒ ഡേവ് കാൽഹൂൺ, ആമസോൺ സിഇഒ ജെഫ് ബേസോസ് എന്നിവരാണ് മോദിയെ കാണുക. ഇന്ത്യൻ സമയം രാത്രി ഒൻപത് മണിക്ക് ചർച്ചകൾ തുടങ്ങും.
ഡിജിറ്റൽ ഇന്ത്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാന്റം കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലയിൽ നിക്ഷേപവും സഹകരണവും ചർച്ചകളിൽ ഇടം പിടിക്കും. തുടർന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്, വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ചകൾ നടത്തും. 25 ന് ഇന്ത്യൻ സമൂഹം വാഷിങ്ങ്ടണിൽ ഒരുക്കുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും. നേരത്തെ ടെസ്ല മേധാവി ഇലോൺ മസ്കുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസം ഈജിപ്റ്റ് സന്ദർശിക്കും. ഈജിപ്റ്റ് പ്രസിഡന്റ് അബ്ദേൽ ഫത്ത എൽ സിസിയുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യനേതാക്കളും തമ്മിൽ വിവിധ നയതന്ത്ര വിഷയങ്ങളിൽ ചർച്ച നടത്തും. ഇതാദ്യമായാണ് മോദി ഈജിപ്റ്റ് സന്ദർശിക്കുന്നത്. 2022 ൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവർ ഈജിപ്റ്റ് സന്ദർശിച്ചിരുന്നു. ഈ വർഷത്തെ ഇന്ത്യയിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഈജിപ്റ്റ് പ്രസിഡന്റായിരുന്നു മുഖ്യാതിഥി.