കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്: ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ പുലര്‍ച്ചെ തീവെച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായി. ഇയാളെ ചോദ്യം ചെയ്യുകയാണ്. നേരത്തേ റെയില്‍വേ സ്റ്റേഷന് സമീപം തീയിട്ട ആളെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനക്കാരനാണ് ഇയാള്‍.

കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിനാണ് പുലര്‍ച്ചെ അജ്ഞാതന്‍ തീ കൊളുത്തിയത്. കോഴിക്കോട് എലത്തൂരില്‍ വെച്ച് യാത്രക്കാരന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ ട്രെയിനാണിത്. ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 1.45 ഓടെ ആണ് തീപടര്‍ന്നത്. പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ ആണ് തീപ്പിടുത്തമുണ്ടായത്. പെട്രോള്‍ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. രാത്രി കണ്ണൂരില്‍ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.

എക്സിക്യൂട്ടീവ് എക്സ്പ്രസ്സില്‍ ഉണ്ടായ തീപിടുത്തത്തില്‍ റെയില്‍വേ അട്ടിമറി സംശയിക്കുന്നുണ്ട്. ഗ്ലാസ് തകര്‍ത്ത് പെട്രോള്‍ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായാണ് സംശയം. ആദ്യം മാലിന്യം കത്തുന്നതാണെന്നാണു ജീവനക്കാര്‍ കരുതിയത്. പാര്‍സല്‍ ജീവനക്കാര്‍ ഇവിടെ ഉണ്ടായിരുന്നു.

പുകയുണ്ടെന്ന് പറഞ്ഞ് അവര്‍ പോയി നോക്കി. അപ്പോഴാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് കണ്ടെത്തിയത്. സ്റ്റേഷന്‍ മാസ്റ്ററെ സംഭവം അറിയിക്കുകയും സൈറണ്‍ മുഴക്കുകയും ചെയ്തു. 15 മിനുട്ട് നേരം കൊണ്ട് തീ ആളിപ്പടര്‍ന്നു. ഒരു മണിക്കൂറോളം തീ കത്തി. ആദ്യം ശുചിമുറിയുടെ ഭാഗത്താണ് തീ കണ്ടത്. പിന്നീട് മുഴുവനായി കത്തുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

Share
അഭിപ്രായം എഴുതാം