കോവളം വെള്ളാർ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടന്ന ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. സുസ്ഥിരക്ഷീര വികസനത്തിലൂടെ ക്ഷീര കർഷകർക്ക് സാമ്പത്തിക, സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും കാലത്ത് പോഷകങ്ങളുടെ കലവറയായ പാലിന്റേയും പാലുത്പന്നങ്ങളുടെയും പ്രാധാന്യം മറക്കുകയാണെന്നും പാലിന് ഒരു സുസ്ഥിരവിപണിയുള്ളതിനാൽ കർഷകർക്ക് മാന്യമായ വരുമാനം സാധ്യമാകുന്നുവെന്നും മന്ത്രി പറഞ്ഞു. ആഗോള സമീകൃത ഭക്ഷണമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം വിളിച്ചോതുക, ക്ഷീരവൃത്തി ആസ്വാദ്യകരമാക്കുക എന്നതാണ് ക്ഷീര ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. പ്രകൃതിയെ നോവിക്കാതെ മികച്ച പോഷണവും ഉത്തമ ജീവനോപാധിയും പാലിലൂടെ ലഭ്യമാക്കുക എന്നതാണ് ഈ വർഷത്തെ ക്ഷീരദിനത്തിന്റെ സന്ദേശം.

എം. വിൻസെന്റ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. ക്ഷീര ദിനാചരണത്തോടനുബന്ധിച്ച് പാലും പോഷക സുരക്ഷയും എന്ന വിഷയത്തിൽ സെമിനാറും സാങ്കേതിക ശില്പശാലയും നടന്നു. സ്റ്റേറ്റ് ഡയറി ലാബിന്റെ ബ്രോഷർ പ്രകാശനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ക്ഷീര സംഘങ്ങളിലെ മികച്ച പ്രൊക്യൂർമെന്റ് അസിസ്റ്റന്റിനുള്ള സംസ്ഥാന പുരസ്‌കാരം എറണാകുളം ജില്ലയിലെ കറുകപ്പിള്ളി സംഘത്തിലെ കെ.കെ സൗദാമിനി എം.എൽ.എയിൽ നിന്നും, മികച്ച ലാബ് അസിസ്റ്റന്റിനുള്ള പുരസ്‌കാരം കാസർഗോഡ് ജില്ലയിലെ കാലിച്ചാമരം ക്ഷീരസംഘത്തിലെ ബാലാമണി മിൽമ ചെയർമാൻ കെ.എസ് മണിയിൽ നിന്നും ഏറ്റുവാങ്ങി. ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി ക്ഷീരവികസനവകുപ്പ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കേരള ക്ഷീരകർഷക ക്ഷേമ നിധി, ക്ഷീര സുരക്ഷാ ധനസഹായം കൊല്ലം ജില്ലാ നല്ലില ക്ഷീര സംഘത്തിലെ ഷംസുദീന് കൈമാറി. ക്ഷീരവികസനവകുപ്പിന്റെ അനുബന്ധസ്ഥാപനങ്ങളായ മിൽമ, ക്ഷീരസഹകരണ സംഘങ്ങൾ, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, കേരള ഫീഡ്‌സ്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികളും നടന്നു.

ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ, സ്റ്റേറ്റ് ഡയറി ലാബ് ജോയിന്റ് ഡയറക്ടർ ബിന്ദുമോൻ പി.പി, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ, ക്ഷീര സഹകരണ സംഘാംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Share
അഭിപ്രായം എഴുതാം