കൂളിമാട് പാലം വിനോദ സഞ്ചാരമേഖലയ്ക്ക് വലിയ മുതൽക്കൂട്ടെന്ന് മന്ത്രി

ചാലിയാർ പുഴക്ക് കുറുകെ കോഴിക്കോട്- മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിച്ച മപ്രം-കൂളിമാട് പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൂളിമാട് പാലം വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാണെന്ന് മന്ത്രി പറഞ്ഞു. രണ്ട് ജില്ലകൾ തമ്മിലും രണ്ടു നിയോജക മണ്ഡലങ്ങളെ തമ്മിലും ബന്ധിപ്പിക്കുന്ന ഈ പാലം പുതിയ ടൂറിസം സാധ്യതകൾ തുറന്നിടുകയാണ്. ഇത് വികസന കുതിപ്പിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുത്തി 21.5 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ കൂളിമാട് പാലത്തിന് 35 മീറ്റർ നീളത്തിലുള്ള 7 സ്പാനുകളും 12 മീറ്റർ നീളത്തിലുള്ള 5 സ്പാനുകളുമാണുള്ളത്. 309 മീറ്റർ നീളമുള്ള പാലത്തിന് ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പടെ 11 മീറ്റർ വീതിയുമാണുള്ളത്. കോഴിക്കോട് ജില്ലയിലെ കൂളിമാട് ഭാഗത്ത് 135 മീറ്റർ നീളത്തിലും മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് 30 മീറ്റർ നീളത്തിലും സമീപ റോഡുകളുടെയും സർവീസ് റോഡുകളുടെയും നിർമ്മാണവും പ്രവൃത്തിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്.

അഞ്ചുവർഷം കൊണ്ട് 100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ രണ്ടു വർഷത്തിനുള്ളിൽ തന്നെ 57 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി സർക്കാർ ബഹുദൂരം മുന്നോട്ടു പോയെന്നും പത്ത് പാലങ്ങളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഇനി 33 പാലങ്ങൾകൂടി പൂർത്തിയായാൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം സമയബന്ധിതമായി പൂർത്തിയാക്കാനാവും. ഇരവഴിഞ്ഞി പുഴയും ചാലിയാറും സംഗമിക്കുന്ന പാലത്തിനിരുവശവുമുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രദേശത്ത് ടൂറിസം വികസനം നടപ്പിലാക്കും. കൂളിമാട് പാലം അൻപത്തിയേഴാമത്തെ പാലമാണെന്നും അഞ്ചുവർഷത്തിനകം നൂറു പാലങ്ങളുടെയും പ്രവൃത്തി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത അതോറിറ്റിയുമായി ചേർന്ന് മുഖ്യമന്ത്രി മുൻകൈ എടുത്തുകൊണ്ടാണ് ആറുവരി ദേശീയപാതയുടെ പ്രവൃത്തി ആരംഭിച്ചത്. 2025 ഓടെ ദേശീയപാത പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മലയോര ഹൈവേ 1200 കിലോമീറ്റർ സമയബന്ധിതമായി പൂർത്തീകരിച്ചു വരികയാണ്. 9 ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്തു മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി വന്നത് മുതൽ 1057 പദ്ധതികൾക്ക് 80352 കോടി രൂപയുടെ അംഗീകാരം നൽകി. പൊതുമരാമത്തിന്റെ 486 പദ്ധതികൾക്ക് 36320 കോടി രൂപയുമാണ് കിഫ്ബി അംഗീകരിച്ചത്. ഇതിൽ ഭൂമി ഏറ്റെടുക്കലിന് വേണ്ടി 6769 കോടി രൂപയും അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് 7638 കോടി രൂപ ചിലവഴിച്ച് 56 പദ്ധതികൾ പൂർത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു.

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ 161 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 106 കിലോമീറ്റർ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തി. കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ 127 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 73 കിലോമീറ്റർ ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്കും ഉയർത്തിയതായി മന്ത്രി പറഞ്ഞു. ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷനായി. എം.പിമാരായ എം.കെ രാഘവൻ, ഡോ. എം.പി അബ്ദുസമദ് സമദാനി, എളമരം കരീം, ടി.വി ഇബ്രാഹീം എം.എൽ.എ എന്നിവർ പങ്കെടുത്തു. 

Share
അഭിപ്രായം എഴുതാം