നൈജീരിയൻ നാവികസേന തടവിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ള എണ്ണക്കപ്പൽ ജീവനക്കാർക്ക് മോചനം. എറണാകുളം കടവന്ത്ര സ്വദേശി സനു ജോസും മോചിപ്പിച്ചവരിൽ ഉൾപ്പെടുന്നു. രണ്ടാഴ്ചയ്കക്കം നാട്ടിൽ തിരികെയെത്തുമെന്ന് സനു ജോസ് അറിയിച്ചു. പിടിയിലായതിന് എട്ട് മാസത്തിന് ശേഷമാണ് നാവികർ മോചിതരാകുന്നത്. കപ്പലും ജീവനക്കാരുടെ പാസ്‌പോർട്ടുകളും നൈജീരിൻ നാവികസേന വിട്ടുനൽകി.
2022 ആഗസ്റ്റിലാണ് എംടി ഹീറോയിക് ഇദുൻ എന്ന കപ്പൻ പിടിച്ചെടുക്കുകയും മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ തടവിലാക്കിയതും ചെയ്തത്.
കൊല്ലം നിലമേലിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത്, മിൽട്ടൺ, സനു ജോസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികൾ. ഹീറോയിക് ഇദുൻ കപ്പലിലെ ചീഫ് ഓഫീസറാണ് സനു ജോസ്. 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാരായിരുന്നു പിടിച്ചെടുക്കുമ്പോൾ കപ്പിലിലുണ്ടായിരുന്നത്. ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവർ. അസംസ്‌കൃത എണ്ണ മോഷണം, സമുദ്രാതിർത്തി ലംഘനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് നാവികരെ പിടിച്ചെടുത്തത്.
കപ്പൽ തുറമുഖത്തോട് അടുപ്പിക്കാൻ അനുമതി കാത്തിരിക്കുന്നതിനിടെ നാവിക സേനയെത്തി കപ്പൽ പിടിച്ചെടുക്കുകയും നാവികരെ തടവിലാക്കുകയുമായിരുന്നു. രാജ്യാതിർത്തി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 20 ലക്ഷം യു എസ് ഡോളറും പിഴ ചുമത്തിയിരുന്നു.

