തിരുവനന്തപുരം : കേരള മുഖ്യമന്ത്രി അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലർ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസാണ് അഴിമതിയുടെ പ്രഭവകേന്ദ്രം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതികൾ മുഖ്യമന്ത്രി അറിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം എല്ലാവരിലും ചിരിയുളവാക്കുന്നു എന്ന് പറഞ്ഞ സതീശൻ സ്വന്തം ഓഫീസിൽ നടക്കുന്ന അഴിമതി പറയാതെ വില്ലേജ് ഓഫീസിലെ അഴിമതിയെ കുറിച്ച് അദ്ദേഹം പറയുന്നു എന്ന് വ്യക്തമാക്കി.
2023 ജൂൺ അഞ്ചിന് നടക്കുന്ന സമരത്തിൽ ഒരു എഐ ക്യാമെറയ്ക്കും കേടുപാടുകൾ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എ ഐ ക്യാമറ മറയ്ക്കുന്ന രൂപത്തിലായിരിക്കില്ല സമരം. കെപിസിസി പ്രസിഡണ്ട് കെ സുധാകരനുമായി ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചതായി പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വ്യാപാരിയുടെ അരുംകൊലയിൽ പ്രതികരണം നടത്തിയ വി ഡി സതീശൻ കേരളത്തിൽ സുരക്ഷിതത്വമില്ലെന്ന് ആരോപണം ഉയർത്തി. ട്രെയിൻ കത്തിച്ച പ്രതി പിന്നീടും സുരക്ഷിതമായി ആ ട്രെയിനിൽ തന്നെ സഞ്ചരിച്ചു. എന്നിട്ടും ഒരു പരിശോധന നടന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം പൊലീസിനെ നിയന്ത്രിക്കുന്നത് പാർട്ടി ജില്ലാ കമ്മിറ്റികളെന്ന് പറഞ്ഞു. കൂടാതെ, പൊലീസ് തലപ്പത്ത് ചേരി തിരിഞ്ഞ് അടി നടക്കുന്നതിനും അദ്ദേഹം കൂട്ടിച്ചേർത്തു.