ഐ പി എല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍

ചെന്നൈ: മഞ്ഞക്കടലിരമ്പിയ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം. ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണിയുടെ അടവുകള്‍. ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലേ ഓഫിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കലാശപ്പോരിന്. ഏത് വലിയ ലക്ഷ്യവും മറികടക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്ന ഗുജറാത്തിനെ 15 റണ്‍സിനാണ് ചെന്നൈ തകര്‍ത്തത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗുജറാത്തിന് മുന്നില്‍ ചെന്നൈ വെച്ചത്. എന്നാല്‍ 157 റണ്‍സില്‍ ഹാര്‍ദിക് പാണ്ഡ്യയെയും സംഘത്തെയും ധോണിപ്പട പിടിച്ചുകെട്ടി. ഋതുരാജ് ഗെയ്ക്വാദ് (60) ഡിവോണ്‍ കോണ്‍വെ (40) കൂട്ടുകെട്ട് ചെന്നൈക്ക് മികച്ച തുടക്കം നല്‍കി. ദര്‍ശന്‍ നാല്‍ക്കണ്ടെയുടെ പന്തില്‍ തുടക്കത്തിലേ ഋതുരാജ് ഗെയ്ക് വാദ് ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കിയപ്പോള്‍ ചെന്നൈ പതറി. എന്നാല്‍ അത് നോബോള്‍ ആയിരുന്നു. അജിങ്ക്യ രഹാനെയും അമ്പാട്ടി റായുഡുവും 17 വീതം റണ്‍സെടുത്തപ്പോള്‍ 22 റണ്‍സ് ജഡേജയുടെ വകയായിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ഓപണര്‍ വൃദ്ധിമാന്‍ സാഹ നിരാശപ്പെടുത്തി. 12 റണ്‍സ് മാത്രമാണ് നേടിയത്. ഓപണര്‍മാരായ സാഹയെയും ശുഭ്മാന്‍ ഗില്ലിനെയും മടക്കിയത് ദീപക് ചഹാറാണ്. 38 പന്തില്‍ 42 റണ്‍സാണ് ഗില്‍ നേടിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെയും (എട്ട്) രാഹുല്‍ തെവാത്തിയയെയും (മൂന്ന്) മഹീഷ് തീക്ഷണ മടക്കി. ഭീഷണി ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ച ഡേവിഡ് മില്ലറെ ജഡേജ ബൗള്‍ഡ് ആക്കി. ദസുന്‍ ഷണകയും മടങ്ങിയത് ജഡേജയുടെ പന്തില്‍. ഇതോടെ ഐ പി എല്ലില്‍ ജഡേജ 150 വിക്കറ്റുകള്‍ വീഴ്ത്തി. തകര്‍ത്തടിച്ച് റാശിദ് ഖാന്‍ ഗുജറാത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തില്‍ സിക്സര്‍ ശ്രമത്തിനിടെ കോണ്‍വേക്ക് പിടികൊടുത്തു. 16 പന്തില്‍ 30 റണ്‍സാണ് റാശിദ് നേടിയത്. ചെന്നൈക്കായി ദീപക് ചഹാര്‍, മഹീഷ് തീക്ഷണ, രവീന്ദ്ര ജഡേജ, മതീഷ് പതിരാന എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.പത്താം തവണയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐ പി എല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. നാളത്തെ ലക്‌നോ മുംബൈ മത്സര വിജയികളെ ഗുജറാത്ത് രണ്ടാം ക്വാളിഫെയര്‍ മത്സരത്തില്‍ നേരിടും. രണ്ടാം ക്വാളിഫെയര്‍ ഈ മാസം 26ന് നടക്കും. 28ന് അഹമ്മദാബാദിലാണ് ഫൈനല്‍. ഇതോടെ അഞ്ചാം ഐ പി എല്‍ കിരീടത്തിനാകും ധോണിയും സംഘവും അഹമ്മദാബാദിലിറങ്ങുക.

Share
അഭിപ്രായം എഴുതാം