സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന ഉണ്ണിമുകുന്ദന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു.

കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീർപ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയത്.

സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടർന്ന് ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. ഉണ്ണി മുകുന്ദന്റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നൽകിയിട്ടുണ്ട്. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം.

Share
അഭിപ്രായം എഴുതാം