പത്തനംതിട്ട : പത്തനംതിട്ട വടശേരിക്കര ബൗണ്ടറിയിൽ കടുവയിറങ്ങി. കടുവ പ്രദേശത്തെ ഒരു ആടിനെ പിടിച്ചുകൊണ്ടുപോയി കൊന്നുതിന്നെന്ന് നാട്ടുകാർ പറയുന്നു. കടുവയെ നേരിൽക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് 2023 മെയ് 22ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
മുൻപ് തന്നെ ഈ പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പ്രദേശത്തെ ഒരു വീട്ടിൽ വളർത്തിയിരുന്ന ആടിനെ കടുവ പിടിച്ചുകൊണ്ട് പോകുന്നത് ജനലിലൂടെ കണ്ടു എന്നാണ് വീട്ടുകാർ പറയുന്നത്. ഭയന്നിരുന്ന വീട്ടുകാരും മറ്റുനാട്ടുകാരുമാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്.പ്രദേശത്ത് കുറച്ച് ദിവസത്തേക്ക് ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പരിശോധനയും അന്വേഷണവും പുരോഗമിക്കുകയാണ്.