കൊച്ചി : കൊച്ചിയിൽ അണ്ടർ 17 കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവത്തിൽ പി വി ശ്രീനിജൻ എംഎൽഎയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ. കേരള ബ്ലാസ്‌റ്റേഴ്‌സ് എംഎൽഎക്കെതിരെ നടപടി സ്വീകരിച്ചാൽ പിന്തുണയ്ക്കുമെന്നാണ് സ്‌പോർട്‌സ് കൗൺസിൽ നിലപാട്.
വാടക നൽകാത്തതിനാൽ ഗ്രൗണ്ട് തുറന്നു നൽകാനാവില്ലെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറികൂടിയായ എംഎൽഎ നിലപാടെടുത്തതോടെയാണ് ഇന്നലെ ട്രയലിനെത്തിയ കുട്ടികൾക്ക് പുറത്തുനിൽക്കേണ്ടിവന്നത്. തുടർന്ന് കൊച്ചിൻ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർമാർ ഇടപെട്ട് സ്‌കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങൾ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് 8 ലക്ഷംരൂപവാടക ഇനത്തിൽ നൽകാൻ ഉണ്ടെന്നാണ് പി വി ശ്രീനിജൻ പറയുന്നത്. എന്നാൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ എംഎൽഎയെ പൂർണമായും തള്ളി. പി വി ശ്രീനിജന്റെ നിലപടിൽ പ്രതിഷേധിച്ച് എറണാകുളം സ്‌പോർട്‌സ്‌കൗൺസിൽ ഓഫിസിലേക്ക് യുവമോർച്ച മാർച്ച് നടത്തുകയും ചെയ്തു. കുട്ടികളെ പുറത്ത് നിർത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എഐവൈഎഫും ആവശ്യപ്പെട്ടു