പട്ന: ബിഹാറില്‍ സര്‍ക്കാര്‍ നടത്തുന്ന ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയ്ക്ക് പട്ന ഹൈക്കോടതിയുടെ സ്റ്റേ. സര്‍വേ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി, ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കുന്ന ജൂലൈ മൂന്നുവരെ സൂക്ഷിച്ചുവെക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
പിന്നാക്കക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍വേ നടത്തുന്നത് എന്നായിരുന്നു സര്‍ക്കാര്‍ വാദം. സര്‍വേയെ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാര്‍ അവകാശപ്പെട്ടിരുന്നത്. ജാതി അടിസ്ഥാനമാക്കി ബിഹാറിലെ ജനങ്ങളുടെ സാമ്പത്തികസ്ഥിതി വിലയിരുത്താനാണ് ഇതുവഴി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഇത്തരത്തലൊരു സര്‍വേ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂ എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പദ്ധതികള്‍ അര്‍ഹരായവരില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് സര്‍വേ എന്നാണ് നിതീഷിന്റെ പക്ഷം.
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് കെ.വി ചന്ദ്രന്റെ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ ദിനു കുമാര്‍, റിതു രാജ്, അഭിനവ് ശ്രീവാസ്തവ എന്നിവര്‍ ഹാജരായി. സംസ്ഥാനത്തിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ പികെ ഷാഹിയാണ് കോടതിയില്‍ ഹാജരായത്. ജാതി സര്‍വേ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകനായ ദിനു കുമാര്‍ വാദിച്ചത്. പൊതുജനക്ഷേമത്തിനും സാമൂഹിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് സര്‍വേയെന്നാണ് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ പി.കെ. ഷാഹി കോടതിയെ അറിയിച്ചത്. ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയുടെ ആദ്യ ഘട്ടം ജനുവരി ഏഴ് മുതല്‍ 21 വരെയാണ് നടന്നത്. രണ്ടാം ഘട്ടം നിശ്ചയിച്ചിരുന്നത് ഏപ്രില്‍ 15 മുതല്‍ മേയ് 15 വരെയാണ്. ഇതിനിടെയാണ് സര്‍വേ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.