അവ​ഗണന മനഃപൂർവം : വൈക്കം സത്യഗ്രഹ ശതാബ്ദി സംബന്ധിച്ച് പാർട്ടി പത്രം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേരില്ലെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ തന്നെ അവഗണിച്ചതിൽ വീണ്ടും പ്രതികരണവുമായി കെ മുരളീധരൻ. ‘സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനം. പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ വേണ്ട’, ഇക്കാര്യത്തിൽ കെ സി വേണുഗോപാലിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

തന്നോടുള്ള അവഗണനയുടെ കാരണം  അറിയില്ല, കെ കരുണാകരനും അവഗണന  നേരിട്ടിട്ടുണ്ട്. എല്ലാവരും സമയമെടുത്ത് സംസാരിക്കുമ്പോൾ  തനിക്ക് മാത്രം  സമയം തരാത്തത്  എന്തുകൊണ്ടാണ്. എല്ലാവരും ധാരാളം  പ്രസംഗിച്ചു. ഒരാൾ ഒഴിവായാൽ അത്രയും നല്ലതാണ് എന്നാണ് അവരുടെയൊക്കെ മനോഭാവം എന്നും മുരളീധരൻ തുറന്നടിച്ചു. വൈക്കം സത്യഗ്രഹ ശതാബ്ദി സംബന്ധിച്ച് പാർട്ടി പത്രം വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേരില്ലെന്ന് മുരളീധരൻ പറഞ്ഞു. പരിപാടിയിൽ സംസാരിക്കാൻ സമയം തരാതെ അവഗണിച്ചത് മനപ്പൂർവമാണെന്നും കെ മുരളീധരൻ പ്രതികരിച്ചു.

വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്  കച്ചേരി നിർത്തിയ ആളോട്  വീണ്ടും പാടുമോ  എന്ന് ചോദിക്കുന്ന പോലെ ആണ് ഇതെന്നായിരുന്നു മറുപടി. സത്യഗ്രഹ ശതാബ്ദി ആഘോഷത്തിലെ അവഗണനയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മരളീധരൻ പറഞ്ഞു. മുൻ കെപിസിസി പ്രസിഡന്റ് ആയിട്ടുകൂടി എഐസിസി പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിൽ തന്നെ പ്രസംഗിക്കാൻ അനുവദിച്ചില്ല. കെ സുധാകരൻ തന്നെ ബോധപൂർവ്വം അവഗണിച്ചെന്നും മുരളീധരൻ പറയുന്നു. 

പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ ശശി തരൂരിനും അതൃപ്തി ഉണ്ട്. സുധാകരൻ നേരിട്ട് ക്ഷണിച്ചതിന് ശേഷമാണ് തരൂർ വേദിയിലെത്തിയത്. ഇത്രയും വലിയ വേദിയിൽ തനിക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നാണ് തരൂരിന്റെ പരാതി. എന്തായാലും പുതിയ വിവാദം കോൺഗ്രസിന് തലവേദനയാകുമോ എന്ന് കാത്തിരുന്ന് കാണാം.

Share
അഭിപ്രായം എഴുതാം