ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ പിടിയിൽ, ആയുധങ്ങൾ കണ്ടെടുത്തു

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ സോപോറിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സുരക്ഷാ സേനയുമായി ജമ്മു പൊലീസ് നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ കൈവശം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

ഭീകര നീക്കത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജമ്മു കശ്മീർ പൊലീസും ഇന്ത്യൻ ആർമിയും (52RR), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സും (177 Bn) സംയുക്തമായി പെത്ത് സീർ റെയിൽവേ സ്റ്റേഷന് സമീപം തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഭീകരനെ സംയുക്ത സംഘം തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

നിരോധിത ഭീകര സംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള മഞ്ച് സീർ സ്വദേശി ഉമർ ബഷീർ ഭട്ട് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് ഒരു ഹാൻഡ് ഗ്രനേഡ്, പിസ്റ്റൾ, പിസ്റ്റൾ മാഗസിൻ, 15 ലൈവ് പിസ്റ്റൾ, സിം കാർഡുള്ള മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Share
അഭിപ്രായം എഴുതാം