തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് നിയമസഭയിൽ കല്ലുവച്ച കള്ളം വിളിച്ച് പറഞ്ഞ മുഖ്യമന്ത്രിയുമായി താൻ പല തവണ കൂടിക്കാഴ്ച നടത്തിയെന്നും ഒറ്റയ്ക്കിരുന്നു സംസാരിച്ചെന്നും സ്വപ്‌ന വ്യക്തമാക്കിയതോടെ ജനങ്ങളിൽ നിന്ന് ഓടിയൊളിക്കേണ്ട ദയനീയമായ അവസ്ഥയിലാണ് പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രിയെ പലവട്ടം കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും സ്വപ്‌ന ആവർത്തിച്ച് വ്യക്തമാക്കിയതോടെ നിയമസഭയിൽ പറഞ്ഞ കല്ലുവച്ച കള്ളം അടപടലം പൊളിഞ്ഞു. കേരളത്തിലെ ജനങ്ങളെ ഇക്കാലമത്രയും ഇത്തരം പച്ചക്കള്ളങ്ങൾ തട്ടിവിട്ടാണ് മുഖ്യമന്ത്രി വഞ്ചിച്ചത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമായി ഒരുപാട് ബിസിനസ് ഇടപാടുകളും ഇടപെടലുകളും നടത്തിയിട്ടുണ്ടെന്നും അവർ പറയുന്നു. ഇതിൽ ഒരു വാസ്തവവുമില്ലെങ്കിൽ അവർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? നിയമസഭയോടും മാത്യു കുഴൽനാടൻ എംഎൽഎയോടും ക്ഷമാപണം നടത്താനുള്ള ആർജവമുണ്ടോ? വെളുക്കുവോളം കട്ടാൽ പിടിവീഴും എന്നത് മറക്കരുതെന്നും സുധാകരൻ ഓർമിപ്പിച്ചു.
കേരളത്തിലെ ജനങ്ങളുടെ മേൽ താങ്ങാനാവാത്ത നികുതിഭാരം കയറ്റിവച്ച മുഖ്യമന്ത്രിയെ കണ്ടാൽ ജനങ്ങൾ കല്ലെറിയുന്ന അവസ്ഥയായതുകൊണ്ട് ജനങ്ങളെ ഒഴിവാക്കി ആകാശയാത്ര നടത്താനാണ് പുതിയ ഹെലികോപ്റ്റർ വാങ്ങുന്നതെന്നും കെ സുധാകരൻ വിമർശിച്ചു. കരിങ്കൊടി പ്രതിഷേധം മറികടക്കാൻ മുഖ്യമന്ത്രി കൊച്ചിയിൽ നിന്ന് പാലക്കാട്ടേക്ക് ഹെലിക്കോപ്റ്റർ യാത്ര നടത്തി ട്രയൽ എടുത്തു. തലങ്ങും വിലങ്ങും ഇനി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്രയാണ് കാണാൻ പോകുന്നത്. അതുകൊണ്ടൊന്നും പ്രതിഷേധം കെട്ടടങ്ങില്ലെന്നും ആകാശത്തും പ്രതിഷേധിച്ച ചരിത്രമുള്ളവരാണ് യൂത്ത് കോൺഗ്രസുകാർ എന്ന് മുഖ്യമന്ത്രി വിസ്മരിക്കരുതെന്നും സുധാകരൻ പറഞ്ഞു.
കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള ആശ്വാസം കിരണം പദ്ധതിയിൽ മാസം തോറും നല്കുന്ന 600 രൂപ നിലയ്ക്കുകയും സഹായ പദ്ധതികളെല്ലാം നിലച്ചതിനെ തുടർന്ന് വീൽ ചെയർ രോഗികൾ പ്രതിഷേധവുമായി തെരുവിറങ്ങുകയും ചെയ്തപ്പോൾ പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണുള്ളതെന്നു പറയുന്നവരാണ് മാസം 80 ലക്ഷം രൂപ ചെലവഴിച്ച് ഇരട്ട എൻജിൻ ഹെലിക്കോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത്. ഒന്നാം പിണറായി സർക്കാർ 2020 ഏപ്രിലിൽ മുതൽ പ്രതിമാസം 1.44 കോടി രൂപയ്ക്ക് ഹെലിക്കോപ്റ്റർ വാടകയ്‌ക്കെടുത്ത് 22.21 കോടി രൂപ ചെലവഴിച്ച് ധൂർത്തടിച്ചിരുന്നു. ഈ തുകകൊണ്ട് കുറഞ്ഞത് 500 പാവപ്പെട്ടവർക്കെങ്കിലും വീട് കെട്ടിക്കൊടുക്കാമായിരുന്നു.
സർക്കാരിന്റെ അധിക നികുതിചുമത്തലും ആർഭാടവും മൂലം ജനങ്ങളുടെ ജീവിതാവസ്ഥ വളരെ മോശമാണെന്നു ചൂണ്ടിക്കാട്ടുമ്പോൾ ‘റൊട്ടി ഇല്ലെങ്കിൽ ജനങ്ങൾ കേക്ക് തിന്നട്ടെ’ യെന്ന് പറഞ്ഞ ഫ്രഞ്ച് രാജകുമാരിയുടെ മാനസികാവസ്ഥയുള്ള മുഖ്യമന്ത്രി ഒരു പാഠവും പഠിക്കാൻ തയാറല്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.