വനിതാ ലോകകപ്പിന് അരങ്ങൊരുങ്ങി

കേപ്ടൗണ്‍: വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ഇന്നു തുടക്കം.
കേപ് ടൗണില്‍ ഇന്ത്യന്‍ സമയം രാത്രി 10.30 നു തുടങ്ങുന്ന എ ഗ്രൂപ്പ് മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയയെ നേരിടും. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നു തുടങ്ങുന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിനെയും നേരിടും. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരാണ് എ ഗ്രൂപ്പില്‍. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് എന്നിവര്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ. ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേയാണ്. ഞായറാഴ്ച വൈകിട്ട് 6.30 മുതലാണു മത്‌സരം. അഞ്ചു തവണ ലോകകിരീടം നേടിയ ഓസ്‌ട്രേലിയയ്ക്കാണ് ഇത്തവണയും ഏറ്റവും കൂടുതല്‍ സാധ്യത.

ആദ്യമായി ലോകകപ്പ് കിരീടം നേടുകയാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ആതിഥേയരോട് തോറ്റ് റണ്ണര്‍ അപ്പായാണ് ഇന്ത്യ മടങ്ങിയത്.
മികച്ച യുവനിരയുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ഓപ്പണറും ഉപനായികയുമായ സ്മൃതി മന്ദാന, ലോകകപ്പ് കിരീടം നേടിയ അണ്ടര്‍ 19 ടീം നായിക ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, റിച്ചാ ഘോഷ് തുടങ്ങിയവരുടെ സാന്നിധ്യം ബാറ്റിങ്ങില്‍ കരുത്തേകും. ഓള്‍റൗണ്ടര്‍മാരായ ദീപ്തി ശര്‍മ, ദേവികാ വൈദ്യ, പൂജാ വസ്ത്രകാര്‍ എന്നിവരും ഫോമിലാണ്. രേണുകാ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബൗളിങ് നിരയും പ്രതീക്ഷയ്ക്ക് കുതിപ്പേകുന്നു. വെസ്റ്റിന്‍ഡീസിനെതിരേ 15 നും 18 ന് ഇം ണ്ടിനെതിരേയും 20 ന് അയര്‍ലന്‍ഡിനെതിരേയും ഇന്ത്യ മത്സരിക്കും. ഓസീസ് വനിതകള്‍ കഴിഞ്ഞ 22 ട്വന്റി20 കളില്‍ ഒന്നില്‍ മാത്രമാണു തോറ്റത്. തോല്‍പ്പിച്ചത് ഇന്ത്യയും. ഇന്ത്യ കഴിഞ്ഞാല്‍ ഇം ണ്ടാണ് ഓസീസിനെ ഞെട്ടിക്കാന്‍ ശേഷിയുള്ളവര്‍. നായിക മെഗ് ലാന്നിങ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലീസ ഹീലി എന്നിവര്‍ പരുക്കില്‍നിന്നു മുക്തരായത് ഓസീസിന്റെ കരുത്ത് കൂട്ടി. ബിഗ് ഹിറ്റര്‍മാരായ എലിസ പെറി, താഹ്‌ലിയ മക്ഗ്രാത്ത് എന്നിവര്‍ക്കൊപ്പം ചേര്‍ത്തു വയ്ക്കുന്ന പേരുകളാണു ലാന്നിങിന്റെയും അലീസയുടെയും. വെറ്ററന്‍ പേസര്‍ മെഗാന്‍ ഷുറ്റ്‌സ്, ഓള്‍റൗണ്ടര്‍ ആഷ്‌ലീഗ് ഗാര്‍ഡ്‌നര്‍ എന്നിവരും പ്ലസ് പോയിന്റാണ്.

Share
അഭിപ്രായം എഴുതാം