വട്ടിയൂര്‍ക്കാവില്‍ വികസന സെമിനാറും കാവ് ഫെസ്റ്റും ഫെബ്രുവരി 10 മുതല്‍ 15 വരെ: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

**സെമിനാര്‍ ഫെബ്രുവരി 10ന്, കാവ് ഫെസ്റ്റ് 10 മുതല്‍ 15 വരെ

**സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വട്ടിയൂര്‍ക്കാവ് മണ്ഡലം മൂന്നാമത് വികസന സെമിനാര്‍ ഫെബ്രുവരി പത്തിനും രണ്ടാമത് വട്ടിയൂര്‍ക്കാവ് ഫെസ്റ്റ് പത്തു മുതല്‍ 15 വരെയും നടക്കുമെന്ന് വി കെ പ്രശാന്ത് എം എല്‍ എ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. നിയോജകമണ്ഡലത്തില്‍ നടപ്പാക്കേണ്ട ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനായാണ് വികസന സെമിനാര്‍ സംഘടിപ്പിക്കുന്നത്. ആദ്യ രണ്ടു വികസന സെമിനാറുകളില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളും എംഎല്‍എ എന്ന നിലയില്‍ ഏറ്റെടുത്ത പദ്ധതികളും സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് സെമിനാറിന്റെ ഭാഗമായി പുറത്തിറക്കും. വിവിധ മേഖലകളിലായി സംഘടിപ്പിച്ച വികസന സെമിനാറുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് മണ്ഡലം വികസന സെമിനാറില്‍ അവതരിപ്പിക്കും. സെമിനാറിന്റെ തുടര്‍ച്ചയായാണ് കാവ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

നെട്ടയം സെന്‍ട്രല്‍ പോളിടെക്‌നിക് മൈതാനത്താണ് പരിപാടികള്‍ നടക്കുക. പത്തിന് രാവിലെ പത്തുമണിക്ക് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പു മന്ത്രി എം.ബി രാജേഷ് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി പ്രോഗ്രസ് കാര്‍ഡ് പ്രകാശനം ചെയ്യും. മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് ആറിന് സാംസ്‌കാരിക- ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ കാവ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും. സംഘാടകസമിതി ചെയര്‍മാന്‍ കെ.സി. വിക്രമന്‍ അധ്യക്ഷത വഹിക്കും. 15ന് വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കാവ് ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ സുവനീര്‍ പ്രകാശനം ചെയ്യും. നടന്‍ ഇന്ദ്രന്‍സിന് പ്രഥമ കാവ് ശ്രീ പുരസ്‌കാരം ചടങ്ങില്‍ സമ്മാനിക്കും. വി.കെ.പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിക്കും.

15ന് വൈകിട്ട് 3.30ന് കാഞ്ഞിരംപാറയില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. പങ്കാളിത്തം, കലാമൂല്യം എന്നിവ വിലയിരുത്തി വാര്‍ഡുകള്‍ക്കും കുടുംബ എ ഡി എസു കള്‍ക്കും റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും സംഘടനകള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. ഫെബ്രുവരി 10 രാത്രി എട്ട് മണിക്ക് ചുമടുതാങ്ങി ബാന്‍ഡിന്റെ സംഗീത നിശ, 11 ന് രാത്രി ഏഴിന് നടി മഹാലക്ഷ്മിയുടെ നൃത്തപരിപാടി. 12ന് രാത്രി ഏഴിന് തിരുമാലി തഡ് വൈസര്‍ ബാന്‍ഡിന്റെ സംഗീത പരിപാടി, 13 ന് രാത്രി ഏഴിന് ചലച്ചിത്രതാരം ആശ ശരതിന്റെ നൃത്ത പരിപാടി, 14 ന് പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍ – ‘ഓളുള്ളേരി, 15ന് രാത്രി എട്ടിന് ആട്ടം കലാസമിതി കൊള്ളന്നൂര്‍ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവന്റ്
– ‘ചെമ്മീന്‍’ എന്നിവയാണ് പ്രധാന കലാപരിപാടികള്‍. ഇതുകൂടാതെ കുടുംബശ്രീ കലാമേള, കുട്ടികളുടെ കലാ-സാംസ്‌കാരിക മല്‍സരങ്ങള്‍, സി.പി.ടി വിദ്യാര്‍ഥികളുടെ കലാമേള, വയലിന്‍ ഫ്യൂഷന്‍, സ്റ്റാര്‍ട്ടപ് മിഷന്‍ ഏകോപിപ്പിക്കുന്ന യുവജന സംഗമം, ജവഹര്‍ ബാലഭവന്‍ ഏകോപിപ്പിക്കുന്ന അംഗന്‍ കലോല്‍സവം, വയോജന സംഗമം എന്നിവയും വിവിധ ദിവസങ്ങളില്‍ നടക്കും. പ്രദര്‍ശനങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കഫേ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് എന്നിവയും ഫെസ്റ്റിന്റെ ഭാഗമാണ്.

സെമിനാറിന്റേയും ഫെസ്റ്റിന്റേയും പ്രചരണാര്‍ഥം പാവകളിയും ഫ്‌ളാഷ് മോബും പാട്ടുകളും ഉള്‍പ്പെടുത്തിയുള്ള വിളംബര ജാഥ അഞ്ചു മുതല്‍ ഏഴു വരെ മണ്ഡലത്തില്‍  നടക്കും. ഓരോ വാര്‍ഡിലേയും സ്വീകരണങ്ങളില്‍ അതത് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ അദ്ധ്യക്ഷത വഹിക്കുകയും പ്രമുഖ വ്യക്തികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ട്രിഡ ചെയര്‍മാന്‍ കെ സി വിക്രമന്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജമീല ശ്രീധരന്‍, കൗണ്‍സിലര്‍മാരായ പാര്‍വതി, കസ്തൂരി, സുരകുമാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം