കട തല്ലിപ്പൊളിച്ച് സ്ത്രീയെ ഉപദ്രവിച്ചു; പോലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: കടംവാങ്ങിയ പണം ചോദിച്ചെത്തി കട തല്ലിപ്പൊളിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന സ്ത്രീയുടെ പരാതിയില്‍ പോലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് റൂറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും ശ്രീകണ്ഠാപുരം സ്വദേശിയുമായ ടി.വി. പ്രദീപിനെ(45) യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച സന്ധ്യയോടെയാണു സംഭവം. ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള അമ്പത്തിരണ്ടുകാരിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസുദ്യോഗസ്ഥന്റെ അറസ്റ്റ്. കോവിഡ് സമയത്ത് പ്രദീപ് 80,000 രൂപ സ്ത്രീക്ക് കടം കൊടുത്തിരുന്നു. ഇതു ചോദിച്ചെത്തുകയും പണമില്ലെന്നു പറഞ്ഞതോടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് സ്ത്രീയെ കയറിപ്പിടിക്കുകയും വീടിനോടു ചേര്‍ന്നുള്ള കട തല്ലിപ്പൊളിക്കുകയും ചെയ്‌തെന്നാണു പരാതി.

വീട്ടുപകരണങ്ങള്‍ നശിപ്പിച്ചതായും പറയുന്നു. സ്ത്രീയുടെ മകളും സഹോദരനുമടക്കം വീട്ടിലുണ്ടായിരുന്നപ്പോഴാണ് അക്രമം നടത്തിയതെന്നാണു പരാതിയിലുള്ളത്. നേരത്തെ കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തപ്പോഴാണ് പ്രദീപ് സ്ത്രീയുമായി സൗഹൃദത്തിലായതെന്നാണു വിവരം. മാനഹാനി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. വിവരമറിഞ്ഞെത്തിയ പോലീസ് പ്രദീപിനെ സംഭവസ്ഥലത്തുവച്ചുതന്നെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
െവെദ്യപരിശോധനയ്‌ക്കെത്തിച്ച പ്രദീപിനെ നെഞ്ചുവേദന ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ പ്രദീപിനെതിരേ മൂന്നു കേസുകള്‍ നിലവിലുണ്ട്. സമാനമായ ഒരു കേസും ഒരു അടിപിടിക്കേസും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു മറ്റൊരു കേസുമാണ് ഇയാള്‍ക്കെതിരേയുള്ളതെന്ന് ഹൊസ്ദുര്‍ഗ് പൊലീസ് വ്യക്തമാക്കി. മുമ്പ് പ്രദീപിനെതിരേ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം