പുരസ്‌കാര നിറവില്‍ വീണ്ടും സൂര്യ

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ കഴിഞ്ഞവര്‍ഷത്തെ മികച്ച ട്വന്റി-20 ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ക്രിക്കറ്ററാണ് സൂര്യ. കഴിഞ്ഞവര്‍ഷം രണ്ടു സെഞ്ചുറിയടക്കം കുട്ടിക്രിക്കറ്റില്‍ കാഴ്ചവച്ച ബാറ്റിങ് വിരുന്നാണ് സൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പാകിസ്താന്റെ റണ്‍മെഷീന്‍ മുഹമ്മദ് റിസ്വാനെ പിന്നിലാക്കിയാണ് സൂര്യ ഐ.സി.സി. പുരസ്‌കാരം സ്വന്തമാക്കിയത്. ട്വന്റി-20 യില്‍ ഒരുകലണ്ടര്‍ വര്‍ഷം ആയിരത്തിനുമുകളില്‍ റണ്ണടിച്ച രണ്ടാമത്തെ മാത്രം താരമെന്ന ഖ്യാതിയും കഴിഞ്ഞവര്‍ഷം സൂര്യയെ തേടിയെത്തി.

ഈ നേട്ടത്തിന് അര്‍ഹനായ ആദ്യ ഇന്ത്യന്‍ ബാറ്ററാണ് സൂര്യ. 31 മത്സരങ്ങളില്‍ 187.43 പ്രഹരശേഷിയില്‍ 1164 റണ്ണാണ് താരം കഴിഞ്ഞവര്‍ഷം സ്വന്തംപേരിലാക്കിയത്. 46.56 റണ്ണാണ് ബാറ്റിങ് ശരാശരി. രണ്ടു സെഞ്ചുറികള്‍ക്കു പുറമേ ഒന്‍പത് അര്‍ധസെഞ്ചുറികളും 2022-ല്‍ സൂര്യ നേടി. കൂടാതെ കഴിഞ്ഞവര്‍ഷം സൂര്യ ടി-20യില്‍ നേടിയ 68 സിക്‌സറുകളെന്നതും മറ്റൊരു റെക്കോഡാണ്. ഈ പ്രകടനങ്ങള്‍ സൂര്യയെ ഐ.സി.സി. ടി-20 റാങ്കിങ്ങില്‍ ഒന്നാമതെത്തിക്കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം