ന്യൂയോര്‍ക്ക്: അര്‍ബുദബാധിതനായ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പിടിച്ചുനില്‍ക്കുന്നത് പാശ്ചാത്യ ചികില്‍സ കൊണ്ടു മാത്രമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട്. അങ്ങനെയൊരു വിദേശ ചികില്‍സ കിട്ടിയില്ലെങ്കില്‍ പുടിന്‍ പൊതുജീവിതത്തിലേ ഉണ്ടാകില്ലെന്ന് റഷ്യന്‍ ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ വലേറി സോളോവിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും മെച്ചപ്പെട്ട ചികില്‍സയാണ് പുടിന് കിട്ടുന്നത്. രോഗം കൂടുതല്‍ വ്യാപിക്കാതെ നോക്കാനാണ് ശ്രമം. ടാര്‍ഗറ്റ് തെറാപ്പി പക്ഷേ റഷ്യയില്‍ ഇല്ല. അത്ര ശുഭകരമായ ഭാവി ഡോക്ടര്‍മാര്‍ കാണുന്നുമില്ല. ഒരു മരുന്നും അനന്തമായി വിജയകരമാകില്ലല്ലോ എന്നും വലേറി അഭിപ്രായപ്പെട്ടതായി സ്പാനിഷ് മാധ്യമമായ മാര്‍സ തുറന്നുകാട്ടുന്നു.
യുക്രൈന്‍ യുദ്ധം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കെ, പുടിന്റെ ആരോഗ്യനില ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. അതിനിടെ, റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യനില മോശമാണെന്നു കാട്ടുന്ന ഒട്ടേറെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അര്‍ബുദത്തെ കൂടാതെ പാര്‍ക്കിന്‍സണ്‍ രോഗത്തോടും പുടിന്‍ പൊരുതുകയാണ്. പാര്‍ക്കിന്‍സണ്‍സിന്റെ തുടക്കം മാത്രമേ ആയിട്ടുള്ളൂ. പക്ഷേ, അത് കൂടുതല്‍ മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുകയാണെന്നും ക്രെംലിനില്‍ നിന്നുള്ള ഇ-മെയിലുകള്‍ വെളിവാക്കുന്നു.