തിരുവനന്തപുരം: ക്ഷേത്രത്തിൽ പോയാലുടൻ മൃദുഹിന്ദുത്വവാദിയാക്കി ചിത്രീകരിക്കുന്നത് മോദിയെ സഹായിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി.കോൺഗ്രസിന്റെ സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് ഇന്ദിരാഭവനിൽ നടന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
നരേന്ദ്ര മോദിയ്‌ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെകുറിച്ച് ആന്റണി തുറന്നടിച്ചു. പോരാട്ടത്തിൽ .ന്യൂനപക്ഷങ്ങൾ മാത്രം പോരായെന്നും രാജ്യത്തെ ഭൂരിപക്ഷ സമൂഹത്തെയും ഒപ്പം ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗക്കരെയും ഒരുപോലെ ചേർത്തു നിർത്താൻ കോൺഗ്രസിനു കഴിയണം. മുസ്ലിമിനും ക്രിസ്ത്യാനിയ്ക്കും പള്ളിയിൽ പോകാം. ഹിന്ദുവിഭാഗത്തിൽപ്പെട്ടവർ അമ്പലത്തിൽ പോയാലോ ചന്ദനക്കുറിയണിഞ്ഞാലോ ഹിന്ദുത്വവാദിയായി ചിത്രീകരിക്കുന്ന നിലപാട് ശരിയല്ലെന്നും ആന്റണി പറഞ്ഞു.ഭൂരിപക്ഷത്തെ അകറ്റി നിർത്തുന്നത് ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും മോദി വീണ്ടും അധികാര ത്തിലെത്തിയാൽ ഭരണഘടന തന്നെ ഇല്ലാതാകുമെന്നും ആന്റണി കൂട്ടിച്ചേർത്തു.