ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ മേഖലയില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ. ഡിസംബർ 20 ന് ചുഷുല്‍-മോള്‍ഡോ അതിര്‍ത്തിയില്‍ നടന്ന 17-ാമത് കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ചു ധാരണയിലെത്തിയത്.
ഇരുപക്ഷവും അടുത്ത ബന്ധം നിലനിര്‍ത്താനും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ സംഭാഷണം തുടരാനും ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കണ്ടെത്താനും തീരുമാനിച്ചെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈ 17 നാണ് അവസാന യോഗം നടന്നത്. ഇതിനു ശേഷം പടിഞ്ഞാറന്‍ മേഖലയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലുടനീളം രൂപപ്പെട്ട സാഹചര്യം ഇരുപക്ഷവും വിലയിരുത്തി. അരുണാചല്‍ പ്രദേശിലെ തവാങ്ങിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെയാണു സൈനികതല ചര്‍ച്ച നടന്നത്.