ആലപ്പുഴ: കുട്ടനാട്ടിലെ കര്‍ഷകർക്ക് ഉള്‍പ്പെടെ ആലപ്പുഴ ജില്ലയില്‍ നെല്ല് സംഭരിച്ച വകയില്‍ സപ്ലൈകോ നല്‍കാനുളളത് ഏകദേശം 50 കോടി രൂപ. വട്ടിപ്പലിശക്ക് വരെ വായ്പെയെടുത്ത് ഒന്നാംകൃഷിയിറക്കിയ കര്‍ഷകര്‍ പുഞ്ചക്കൃഷിക്കും വായ്പയെടുത്ത് കടക്കെണിയുടെ നടുവിലാണ്. മങ്കൊമ്പിലെ കർഷകനായ ദേവസ്യ വര്‍ഗീസ് ഒന്നാം കൃഷിയിറക്കിയത് നാലേക്കറിലാണ്.
80ക്വിന്റല്‍ മില്ലുടമ കൊണ്ടുപോയിട്ട് ഒരുമാസം പിന്നിട്ടു. മൂന്ന് ലക്ഷം രൂപയാണ് ഈ ഇനത്തില്‍ സപ്ലൈകോ നല്‍കേണ്ടത്. നാളുകളായി ബാങ്ക് കയറി ഇറങ്ങുകയാണ് ഈ കര്ഷകന്. അക്കൗണ്ടില്‍ പണമില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടക്കി അയക്കുകയാണ് ദേവസ്യയെ. വായ്പയെടുത്താണ് കൃഷിയിറക്കിയത്. പലിശക്കാര്‍ വാതിലില്‍ മുട്ടുന്ന സ്ഥിതിയുമായി. പുഞ്ച കൃഷിക്ക് ഇറങ്ങേണ്ട സമയമായിട്ടും ഒന്നിനും വയ്യാത്ത അവസ്ഥയിലാണ് ദേവസ്യയുള്ളത്.
ദേവസ്യ വര്‍ഗീസ് ഉള്‍പ്പെടെ ആലപ്പുഴ ജില്ലയിലെ കര്‍ഷകരില്‍ നിന്ന് 41000 മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. പന്ത്രണ്ടായിരം വരുന്ന കര്‍ഷകര്‍ക്കായി നല്‍കേണ്ടിയിരുന്നത് 66 കോടി രൂപ. മുൻപ് നെല്ല് സംഭരിച്ചതിന്റെ രേഖയായ പി ആർ എസ് നല്കിയാല് ഒരാഴ്ചക്കുള്ളില്‍ ബാങ്ക് അക്കൗണ്ടില്‍ പണം എത്തുമായിരുന്നു. ഇത്തവണ അത് സപ്ലൈകോ വഴി നേരിട്ടാക്കി. പക്ഷെ പണം മാത്രമില്ല. നിലവില്‍ 5757 കര്‍ഷര്‍ക്കായി 50 കോടി രൂപ കൂടി നല്‍കാനുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി പണം ലഭ്യമാക്കാനുള്ള ശ്രമം പൂർണമായി വിജയിച്ചില്ല. ഇപ്പോള്‍ കേരള ബാങ്കുമായി ചര്‍ച്ചകൾ നടക്കുകയാണ്. എന്ന് കിട്ടുമെന്ന് മാത്രം ആർക്കും നിശ്ചയമില്ല.


