ഗള്‍ഫ് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കും: വി. മുരളീധരന്‍

കൊച്ചി: ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 12 ലക്ഷം കോടിയുടെ വ്യാപാരം നടന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരന്‍. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ മാത്രം ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ 1,44,000 കോടിയിലെത്തിയെന്നും അഞ്ച് ഇരട്ടിയിലധികം വര്‍ധന നിക്ഷേപങ്ങളിലുണ്ടായതായും അദ്ദേഹം പറഞ്ഞു. ഇന്തോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ (ഐ.എന്‍.എം.ഇ.സി.സി) കേരള ചാംപ്റ്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ 88 ദിവസത്തെ ചര്‍ച്ചകളിലൂടെ സാധിച്ചുവെന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസപൂര്‍വമായ ബന്ധത്തിന്റെ തെളിവാണ്. യു.എ.ഇ ആദ്യമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നത് ഇന്ത്യയുമായിട്ടാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

ഇന്തോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സെന്‍ട്രല്‍ ഓഫീസ് ഉദ്ഘാടനം ഡോ.പി മുഹമ്മദലി ഗള്‍ഫാര്‍ നിര്‍വഹിച്ചു. ഐ.എന്‍.എം.ഇ.സി.സി ചെയര്‍മാന്‍ ഡോ.എന്‍.എം. ഷറഫുദ്ദിന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്മാരായ ഡോ. ജെയിംസ് മാത്യു, അഹമ്മദ്ദ് കബീര്‍, സെക്രട്ടറി ജനറല്‍ ഡോ.സുരേഷ്‌കുമാര്‍ മധുസുദനന്‍, ഡയറക്ടര്‍മാരായ ഡേവിസ് കല്ലൂക്കാരന്‍, മുഹമ്മദ്ദ് റാഫി, രാജേഷ് സാഗര്‍, ടി.സി വര്‍ഗീസ്, കെ.ഹരികുമാര്‍, ദീപക് അശ്വിനി, ശ്രീജിത് കുനീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →