കിസാന്‍സഭ ദേശീയസമ്മേളനത്തിനു തൃശൂരില്‍ തുടക്കം

തൃശൂര്‍: അഖിലേന്ത്യാ കിസാന്‍സഭയുടെ ദേശീയസമ്മേളനത്തിനു സാംസ്‌കാരിക നഗരിയില്‍ ഉജ്വല തുടക്കം. കര്‍ഷകരെ ദ്രോഹിക്കുകയും കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുകയുമാണ് മോദി സര്‍ക്കാരെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാന്‍സഭാ ദേശീയ അധ്യക്ഷനുമായ അശോക് ധാവ്‌ളെ. കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരേ അഞ്ഞൂറിലധികം കര്‍ഷകസംഘടനകളെ അണിനിരത്തി കിസാന്‍മോര്‍ച്ച നടത്തിയ സമരത്തില്‍ മോദി സര്‍ക്കാരിനു മുട്ടുമടക്കേണ്ടിവന്നു. രാജ്യത്ത് മനുവാദം നടപ്പിലാക്കാനാണ് ബി.ജെ.പി. നോക്കുന്നത്. അദാനിയെയും അംബാനിയേയും അതിസമ്പന്നനാക്കിയത് മോദിയാണെന്നും ധാവ്‌ളെ പറഞ്ഞു.

ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ സമ്മേളനത്തിനു തുടക്കമിട്ട് അഖിലേന്ത്യാ പ്രസിഡന്റ് പ്രകാശ് ധാവ്‌ള നേരത്തെ പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ദേശീയ ജന. സെക്രട്ടറി ഹനന്‍മുള്ള, ഇ.പി. ജയരാജന്‍, ഡോ. വിജു കൃഷ്ണന്‍, പി. കൃഷ്ണപ്രസാദ്, മരിയ ധവ്‌ള, സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി കെ. രാധകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ എ.സി. മൊയ്തീന്‍ എം.എല്‍.എ, വത്സന്‍ പനോളി, എം. പ്രകാശന്‍, ഹേമലത, എം.എം. വര്‍ഗീസ്, എം. വിജയകുമാര്‍, എന്‍.ആര്‍. ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

മന്ത്രി കെ.രാധാകൃഷ്ണന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍, പി.കെ.ബിജു, കെ.കെ. രാഗേഷ്, മന്ത്രി കെ. ബാലഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു. വ്യാഴാഴ്ച (15.12.2022) വൈകിട്ട് നാലിന് തേക്കിന്‍കാട് മൈതാനിയില്‍ ദേശീയസെമിനാര്‍ സി.പി.എം. പി.ബി. അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. എ. വിജയരാഘവന്‍, ഡോ. പ്രഭാത് പട്‌നായിക്, ഭഗത്‌സിങ്ങിന്റെ സഹോദരീപുത്രന്‍ പ്രൊഫ. ജഗന്‍മോഹന്‍ എന്നിവര്‍ സംസാരിക്കും. വെള്ളിയാഴ്ച (16.12.2022) പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Share
അഭിപ്രായം എഴുതാം