പാല്‍വില വര്‍ധന പ്രാബല്യത്തില്‍

തിരുവനന്തപുരം: മില്‍മാ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വില വര്‍ധന പ്രാബല്യത്തില്‍. പാലിനു ലിറ്ററിന് ആറു രൂപ ഓരോ ഇനത്തിനും കൂടും. നീല കവര്‍ (ടോണ്‍ഡ്) പാലിനു ലിറ്ററിന് 52 രൂപയാകും. 46 രൂപയായിരുന്നു പഴയവില. വെണ്ണ, നെയ്യ്, കട്ടിമോര് തുടങ്ങിയവയ്ക്കും വിലകൂടും.

5.03 രൂപയാണ് കര്‍ഷകര്‍ക്കു കൂടുതലായി ലഭിക്കുക. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതല്‍ 43.50 രൂപവരെ കര്‍ഷകന് ലഭിക്കും.ഗുണമേന്മ അടിസ്ഥാനമാക്കിയുള്ള ചാര്‍ട്ട് പുനര്‍നിര്‍ണയം ശരിയായ രീതിയിലല്ലെന്നും ഇതുമൂലം വാഗ്ദാനം വാഗ്ദാനം ചെയ്ത വര്‍ധന ലഭിക്കില്ലെന്നും കര്‍ഷകരും ക്ഷീരസംഘം ഭാരവാഹികളും പറഞ്ഞു. എന്നാല്‍, ഗുണമേന്മയുള്ള പാലിന് വില ലഭിക്കുന്ന രീതിയില്‍ തന്നെയാണ് ചാര്‍ട്ടെന്നാണു മില്‍മയുടെ വാദം.

മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ വിപണിയിലെ മറ്റ് പാല്‍ വിപണനക്കാരും വിലവര്‍ധന നടപ്പാക്കും. സാധാരണക്കാരെയും ചെറുകിട ഹോട്ടലുകളെയും വില വര്‍ധന സാരമായി ബാധിക്കും.

പുതുക്കിയ വില. ബ്രായ്ക്കറ്റില്‍ പഴയ വില
ടോണ്‍ഡ് മില്‍ക്ക് 500 മില്ലി ലീറ്റര്‍ (ഇളം നീല പായ്ക്കറ്റ് ): 25 രൂപ (22)
ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (കടുംനീല): 26 (23)
കൗ മില്‍ക്ക്(പശുവിന്‍പാല്‍): 28 (25)
ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 525 മില്ലിലീറ്റര്‍ (വെള്ള പായ്ക്കറ്റ് ): 28 (25)
വര്‍ധനയുടെ വിഹിതം
ക്ഷീരകര്‍ഷകന്‍: 5.025 രൂപ ( 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളുമുള്ള പാലിന്)
ക്ഷീരസംഘം: 0.345
ഏജന്റുമാര്‍: 0.345
ക്ഷേമനിധി: 0.045
മില്‍മ: 0.210
പ്ലാസ്റ്റിക് നിര്‍മാര്‍ജനപ്രക്രിയ: 0.030

Share
അഭിപ്രായം എഴുതാം