ഇന്ത്യന്‍ നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സേന പിടിച്ചെടുത്തു

കൊച്ചി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയില്‍ ബന്ദികളായ ഇന്ത്യന്‍ നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സേന പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് നൈജീരിയയുടെ വിശദീകരണം.

നൈജീരയയില്‍ എവിടെ നങ്കൂരമിട്ടെന്ന് വ്യക്തതയില്ലെന്ന് നാവികന്‍ മില്‍ട്ടന്‍ കുടുംബത്തിന് സന്ദേശമയച്ചു. ഇനി ഫോണില്‍ ബന്ധപ്പെടാന്‍ പറ്റില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ വാങ്ങിവയ്ക്കുകയാണെന്ന് പറഞ്ഞതായി നാവികന്റെ ഭാര്യ പ്രതികരിച്ചു.

നാവികരെ 13/11/2022 നൈജീരിയയിലെത്തിച്ചിരുന്നു. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് നൈജീരിയയിലെത്തിയെന്ന വിവരം നാവികര്‍ ബന്ധുക്കളെ അറിയിച്ചത്. കപ്പല്‍ കമ്പനി അധികൃതരും നിയമവിദഗ്ധരും നൈജീരയില്‍ എത്തിയിട്ടുണ്ട്. കപ്പലിലെ നാവികരുമായി ആശയവിനിമയം നടത്താന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ ശ്രമിക്കുന്നുണ്ട്.

ക്രൂഡോയില്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു, സമുദ്രാതിര്‍ത്തി ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നാവികര്‍ക്കെതിരേ നൈജീരിയന്‍ സൈന്യം ഉന്നയിക്കുന്നത്. ഇതില്‍ നിയമനടപടികളിലേക്കു നൈജീരിയ കടന്നാല്‍ നാവികരുടെ മോചനം നീണ്ടേക്കും. ഇതു മറികടക്കാനുള്ള നയതന്ത്ര നീക്കമാണ് ഇന്ത്യ നടത്തുന്നത്. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 26 പേരാണു കപ്പലിലുള്ളത്. കപ്പല്‍ ഉടമകളും അഭിഭാഷകരും നേരത്തേ തന്നെ നൈജീരിയയില്‍ എത്തിയിരുന്നു. ഗിനി സേന കസ്റ്റഡിയിലെടുത്ത എം.ടി. ഹീറോയിക് ഇദുന്‍ എന്ന പേരിലുള്ള എണ്ണക്കപ്പലിലെ നാവികരെ നൈജീരിയയ്ക്കു കൈമാറുകയായിരുന്നു. ശേഷം നൈജീരിയന്‍ നാവികസേന എത്തി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഗിനി വിട്ടാല്‍ നാടുമായി ബന്ധപ്പെടാനാവില്ലെന്നു നാവികന്‍ സനു ജോസിന്റെ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം രാത്രി പുറത്തുവന്നിരുന്നു. നൈജീരിയന്‍ സേനയ്ക്കു കൈമാറിയ ശേഷം ഇവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണു ബന്ധുക്കള്‍ അറിയിച്ചത്.

എണ്ണ മോഷണം നൈജീരിയയുടെ എണ്ണ ഉത്പാദനത്തില്‍നിന്നു പ്രതിദിനം 400,000 ബാരലുകളിലധികം (ബി.പി.ഡി.) കുറവുവരുത്തുന്നുണ്ടെന്നാണു കണക്കാക്കുന്നത്. ഇതോടെ എണ്ണ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നൈജീരിയ രണ്ടാം സ്ഥാനത്തായി. എന്നാല്‍, പിടിയിലായ കപ്പലില്‍ എണ്ണ കയറ്റിയിരുന്നില്ല.

അതേസമയം, കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങി. പ്രശ്‌നപരിഹാരം തേടി കപ്പല്‍ ജീവനക്കാര്‍ രാജ്യാന്തര ട്രിബ്യൂണലിനെ സമീപിച്ചതോടെ, നിയമപരമായ തീര്‍പ്പുണ്ടാകട്ടെ എന്ന നിലപാടിലേക്കു നൈജീരിയ നീങ്ങി. ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതികളില്‍ തീര്‍പ്പുണ്ടാകട്ടെയെന്ന നിലപാടില്‍ നൈജീരിയ ഉറച്ചു നില്‍ക്കുകയാണ്.

Share
അഭിപ്രായം എഴുതാം