വത്തിക്കാൻ: വൈദിക ബാലപീഡനത്തിനെതിരെ പോരാടാൻ കത്തോലിക്കാ സഭ കഴിയുന്നത്ര മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. എന്നാൽ ഈ വിഷയത്തിൽ ന്യൂനതകളുണ്ടെന്നും പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മാർപാപ്പ. സഭക്കുള്ളിലെ ബാലപീഡനം വളരെ ദാരുണമായ പ്രവർത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ കഴിയുന്നത്ര നന്നായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് വ്യക്തതയില്ലാത്ത വ്യക്തികൾ സഭക്കുള്ളിലുണ്ട്. ഞങ്ങൾ ധീരമായി തുടരുന്ന തുടർച്ചയായ പ്രകിയ ആണിത്. മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പോപ്പ് വ്യക്തമാക്കി. 1980-കളുടെ രണ്ടാം പകുതിയിലാണ് ഇത്തരത്തിലുള്ള ദുരുപയോഗങ്ങളെക്കുറിച്ചുള്ള വിവാദം പുറത്തുവന്നത്.
ഈ വിഷയത്തിൽ സഭ “സീറോ ടോളറൻസ്” സമീപനമാണ് സ്വീകരിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ ഉറപ്പിച്ച് പറഞ്ഞു. എന്നാൽ പല രാജ്യങ്ങളും ഈ വിഷയത്തെ ഗൗരവമായി അഭിമുഖീകരിച്ചിട്ടില്ലെന്ന് വിമർശകർ പറയുന്നു. നല്ല കാര്യങ്ങൾക്കായി ദൈവത്തിന് നന്ദി പറയുമ്പോൾ, മോശമായ കാര്യങ്ങളിൽ സഭ ലജ്ജിക്കണമെന്നും പോപ്പ് അഭിപ്രായപ്പെട്ടു.
നാലു ദിവസത്തെ ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ തിരികെ മടങ്ങി. ബഹ്റൈൻ വിമാനത്താവളത്തിൽ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ മാർപാപ്പയെ യാത്രയാക്കി. ഈജിപ്തിലെ അൽ അസർ മോസ്ക് ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് അൽ തയബും മാർപാപ്പയെ യാത്രയാക്കാനെത്തിയിരുന്നു.
ബഹ്റൈനിലെ തിരുഹൃദയ ദേവാലയത്തിൽ ഗൾഫ് മേഖലയിലെ വൈദികർക്കും സന്യസ്തർക്കുമൊപ്പമുള്ള പ്രാർഥനാ ശുശ്രൂഷയായിരുന്നു രാജ്യത്തെ മാർപാപ്പയുടെ അവസാന ഔദ്യോഗിക പരിപാടി. കിഴക്കും പടിഞ്ഞാറും മനുഷ്യൻറെ നിലനിൽപിന് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ലോക മതസമ്മേളനത്തിൽ പങ്കെടുക്കാനാണ് മാർപാപ്പ ബഹ്റൈനിലെത്തിയത്. നാലു ദിവസം നീണ്ട സന്ദർശനത്തിൽ ആതിഥ്യമൊരുക്കിയ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും മാർപാപ്പ നന്ദി രേഖപ്പെടുത്തി