അടുത്ത ആറ് മാസത്തിനുള്ളിൽ 2500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബൈജൂസിന്റെ സഹസ്ഥാപക ദിവ്യ ഗോകുൽനാഥ്

തിരുവനന്തപുരം : തിരുവനന്തപുരം ടെക്നോ പാർക്കിലെ ഓഫീസ് അടച്ച് ഓൺലൈൻ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്. രാജി വയ്ക്കുകയോ അല്ലാത്ത പക്ഷം ബെംഗളൂരുവിലെ ഓഫീസിലേക്ക് മാറുകയോ ചെയ്യണമെന്നാണ് തിരുവനന്തപുരം ഓഫീസിലെ ജീവനക്കാരോട് നിർദ്ദേശിച്ചിരിക്കുന്നത്. 170 അധികം ജീവനക്കാരാണ് ബൈജൂസിന്റെ തിരുവനന്തപുരം ഓഫീസിൽ സേവനം ചെയ്തിരുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജീവനക്കാർ 2022 ഒക്ടോബർ 25ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ ചൊവ്വാഴ്ച കണ്ടിരുന്നു.

നഷ്ടപരിഹാരം നൽകണമെന്നും കുടിശികയുള്ള ശമ്പളം നൽകണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. തൊഴിൽ നഷ്ടമാകുന്നതടക്കം നിരവധി ആശങ്കകളാണ് ജീവനക്കാർ പങ്കുവച്ചതെന്ന് മന്ത്രി വിശദമാക്കിയിരുന്നു. ജീവനക്കാരുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ടെക്നോ പാർക്ക് ജീവനക്കാരുടെ സഘടനയായ പ്രതിധ്വനിയുടെ സഹായത്തോടെ മൂന്ന് മാസത്തെ ശമ്പളം നൽകണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 31 അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4588 കോടിയുടെ നഷ്ടമാണ് ബൈജൂസിനുണ്ടായത്. ഇതിന് പിന്നാലെ അടുത്ത ആറ് മാസത്തിനുള്ളിൽ 2500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബൈജൂസിൻറെ സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ നഷ്ടത്തിൽ 19 തവണയുടെ വർധനവാണ് ഉണ്ടായത്. 2020-21 വർഷത്തിൽ നഷ്ടം 231.69 കോടിയായി . 2019-20 റെവന്യൂ 2511 കോടിയുണ്ടായിരുന്ന സമയത്ത് 2020-21 വർഷത്തിൽ ഇത് 2428 കോടിയായി കുറയുകയും ചെയ്തിരുന്നു. 22 ബില്യൺ ഡോളർ മൂല്യമുള്ള സ്ഥാപനമാണ് ബൈജൂസ്. അമ്പതിനായിരം ജീവനക്കാരാണ് ബൈജൂസിൽ പ്രവർത്തിക്കുന്നത്. ബൈജൂസിന്റെ പ്രവർത്തന രീതികളേക്കുറിച്ച് നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. ഉപഭോക്താക്കളുടെ പരാതി പരിഹാരവും സേവന ലഭ്യതക്കുറവിനേക്കുറിച്ചും ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജീവനക്കാർക്ക് വലിയ രീതിയിലെ ടാർഗെറ്റുകൾ നൽകുന്നതും രക്ഷിതാക്കളെ കടക്കെണിയിൽ വീഴ്ത്തുന്നതടക്കം നിരവധി ആരോപണങ്ങളാണ് ബൈജൂസിനെതിരെ ഉയർന്നത്.

2011ലാണ് ബൈജു രവീന്ദ്രൻ ബൈജൂസ് സ്ഥാപിക്കുന്നത്. ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവുമധികം മൂല്യമുള്ള സ്റ്റാർട്ട് അപ്പാണ് ബൈജൂസ്. ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബെർഗിൻറെ ചാൻ സുക്കർബെർഗ് ഇനിഷ്യേറ്റീവ് അടക്കമുള്ളവയാണ് ബൈജൂസിന് സാമ്പത്തിക പിന്തുണ നൽകുന്നത്. കമ്പനിക്ക് നിലവിൽ 150 ദശലക്ഷം സബ്സ്ക്രൈബഴ്‌സ് ആണ് ഉള്ളത്. സമീപകാലത്ത് ആഗോള സാമ്പത്തിക സ്ഥിതി മോശം ആയിരുന്നിട്ടുകൂടി, തങ്ങൾക്ക് വരുമാനം, വളർച്ച, ലാഭകരമായ മുന്നേറ്റം എന്നിവയിൽ നേട്ടമുണ്ടാക്കാനായെന്ന് ബൈജു രവീന്ദ്രൻ അടുത്തിടെ പ്രതികരിച്ചത്.

ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് പ്രൊഡക്ട്, കണ്ടന്റ്, മീഡിയ, ടെക്നോളജി വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെയാണ് ബൈജൂസ് പുറത്താക്കുന്നത്. ജൂൺ മാസത്തിൽ ബൈജൂസ് 500 പേരെ പിരിച്ചുവിട്ടിരുന്നു. തങ്ങളുടെ ഗ്രൂപ്പ് കമ്പനികളായ വൈറ്റ്ഹാറ്റ് ജൂനിയർ, ടോപ്പർ എന്നിവയിൽ നിന്നാണ് ജീവനക്കാരെ അന്ന് പിരിച്ചുവിട്ടത്. ചെലവ് ചുരുക്കലായിരുന്നു അന്നത്തെയും ലക്ഷ്യം

Share
അഭിപ്രായം എഴുതാം