ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി

തൊടുപുഴ: എൽ.ഡി.എഫ്. അംഗം സൗമ്യ രാജിവെച്ച ഒഴിവിൽനടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ജയിച്ചതിനെത്തുടർന്ന് സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. അവിശ്വാസപ്രമേയത്തെ യു.ഡി.എഫും ബി.ജെ.പി.യും പിന്തുണച്ചതോടെയാണ് എൽ.ഡി.എഫിന് ഭരണം നഷ്ടമായത്. എട്ടിനെതിരേ പത്തുവോട്ടുകൾക്കാണ് അവിശ്വാസം പാസായത്. 2020-ൽ എട്ടുവാർഡുകളിൽ വിജയിച്ചാണ് എൽ.ഡി.എഫ്. അധികാരത്തിൽ വന്നത്. യു.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് മൂന്നും അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ഉണ്ടായിരുന്നത്.

ഇതിനിടെ അച്ചൻകാനം വാർഡ് അംഗം സൗമ്യയെ പോലീസ് പിടികൂടിയിരുന്നു. ഭർത്താവിനെ കുടുക്കാനായി വാഹനത്തിൽ മാരക ലഹരിവസ്തുവായ എം.ഡി.എം.എ.വെച്ച കേസിലായിരുന്നു സൗമ്യയെ പോലീസ് അറസ്റ്റ് ചെയതത്. കേസ് വിവാദമായതിന് പിന്നാലെ സൗമ്യ രാജിവെച്ചു. . ഈ ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വാർഡ് പിടിച്ചെടുത്തു.

ഇതിന് പിന്നാലെ യു.ഡി.എഫും ബി.ജെ.പി.യും സ്വതന്ത്ര അംഗവും ചേർന്ന് ആറുമാസംമുമ്പ് അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ യു.ഡി.എഫിന് ആറ് അംഗങ്ങളായി. തുടർന്നാണ് സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരിയും യു.ഡി.എഫും ചേർന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ബി.ജെ.പി. കൂടി പിന്തുണച്ചതോടെ അവിശ്വാസം പാസാകുകയായിരുന്നു.

Share
അഭിപ്രായം എഴുതാം