അധ്യക്ഷനായാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: എ.ഐ.സി.സി അധ്യക്ഷനായാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ശശി തരൂര്‍.കാല്‍നൂറ്റാണ്ടായി നിശ്ചലമായ പാര്‍ലമെന്ററി ബോര്‍ഡിനെ പുനരുജ്ജീവിപ്പിക്കും. പാര്‍ട്ടിയുടെ നിലവിലെ ഭരണഘടന പൂര്‍ണമായും നടപ്പാക്കുമെന്നും സ്ഥാനാര്‍ഥി ശശി തരൂര്‍ വ്യക്തമാക്കി.കോണ്‍ഗ്രസ് അധികാരം വികേന്ദ്രീകരിക്കണമെന്നും താഴെത്തട്ടിലുള്ള ഭാരവാഹികളെ ശാക്തീകരിക്കണമെന്നും പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. ചിന്തന്‍ ശിവിറില്‍ ഐക്യകണ്ഠേന അംഗീകരിച്ച ഉദയ്പൂര്‍ പ്രഖ്യാപനം പൂര്‍ണമായും നടപ്പാക്കുമെന്നും തിരുവനന്തപുരം എം.പി വ്യക്തമാക്കി.പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ആവശ്യപ്പെട്ട് 2020 ല്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ തരൂരും ഉണ്ടായിരുന്നു. 50 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രത്യേക പ്രാതിനിധ്യം, ഒരാള്‍ക്ക് ഒരു പദവി, ഒരു കുടുംബം ഒരു ടിക്കറ്റ് തുടങ്ങിയ നിബന്ധനകള്‍ ഉദയ്പൂര്‍ പ്രഖ്യാപനത്തിലുണ്ടായിരുന്നു.പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പി.സി.സി) പ്രസിഡന്റുമാര്‍ക്കും ബ്ലോക്ക്, മണ്ഡലം, ബൂത്ത് പ്രസിഡന്റുമാര്‍ക്കും യഥാര്‍ഥ അധികാരം നല്‍കിസംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത തന്റെ പ്രകടനപത്രികയിലുണ്ടെന്ന് തരൂര്‍ പറഞ്ഞു.”2014ലെ യു.പി.എ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ”മേം നഹി, ഹം” എന്ന മുദ്രാവാക്യത്തിന്റെ വലിയ ആരാധകനാണ് താന്‍. താഴേത്തട്ടിലുള്ള ഭാരവാഹികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പുതിയ പ്രസിഡന്റിനെ ഭാരങ്ങളില്‍നിന്നു മോചിപ്പിക്കുക എന്നതാണു താന്‍ മുന്നോട്ടുവയ്ക്കുന്ന ആശയമെന്നും തരൂര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം