ദേശീയ ഗെയിംസ് നീന്തലില്‍ കേരളത്തിനു സ്വര്‍ണം

അഹമ്മദാബാദ്: ദേശീയ ഗെയിംസ് നീന്തലില്‍ കേരളത്തിനു സ്വര്‍ണം. പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ മത്സരം 55.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഒളിമ്പ്യന്‍ സാജന്‍ പ്രകാശാണ് സ്വര്‍ണം നേടിയത്. 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സാജന്‍ വെള്ളി നേടിയിരുന്നു. ഒരു മിനിറ്റ് 52.43 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു വെള്ളി നേടിയത്. കര്‍ണാടകയുടെ അനീഷ് ഗൗഡയാണ് സ്വര്‍ണം നേടിയത്.

വനിതകളുടെ റോവിങ്ങ് ഫോര്‍ വിഭാഗത്തിലും കേരളം സ്വര്‍ണം നേടി. വിജിന മോള്‍, ആവണി, അശ്വനി കുമാരന്‍, ടി.കെ. അനുപമ എന്നിവരടുടെ ടീമാണ് സ്വര്‍ണം നേടിയത്. വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ എന്‍.വി. ഷീനയ്ക്കാണു സ്വര്‍ണം. 13.37 മീറ്റര്‍ ചാടിയാണ് ഷീന മെഡല്‍ കുറിച്ചത്. ആന്ധ്രാപ്രദേശിന്റെ ജി. കാര്‍ത്തിക 12.85 മീറ്റര്‍ ചാടി വെള്ളി നേടി. 12.76 മീറ്റര്‍ ചാടിയ മഹാരാഷ്ട്രയുടെ പൂര്‍വ സാവന്ത് വെങ്കലം നേടി. കേരളത്തിനു വേണ്ടി മത്സരിച്ച സാന്ദ്ര ബാബു, മീരാ ഷിബു എന്നിവര്‍ക്കു മെഡല്‍ നേടാനായില്ല. വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ തമിഴ്നാട് സ്വര്‍ണം നേടി. മൂന്ന് മിനിറ്റ് 35.32 സെക്കന്‍ഡിലാണ് അവര്‍ ഫിനിഷ് ചെയ്തത്. മൂന്ന് മിനിറ്റ് 35.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹരിയാന വെള്ളിയും മൂന്ന് മിനിറ്റ് 36.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കര്‍ണാടക വെങ്കലവും നേടി.

കേരളത്തിന് അഞ്ചാം സ്ഥാനത്തു ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളു. പുരുഷ വിഭാഗത്തില്‍ ഹരിയാന മൂന്ന് മിനിറ്റ് 06.58 സെക്കന്‍ഡില്‍ സ്വര്‍ണവും സര്‍വീസസ് മൂന്ന് മിനിറ്റ് 07.04 സെക്കന്‍ഡില്‍ വെള്ളിയും നേടി. മൂന്ന് മിനിറ്റ് 09.42 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തമിഴ്നാട് വെങ്കലവും നേടി.

പുരുഷന്‍മാരുടെ ഹൈജമ്പില്‍ ടി. ആരോമല്‍ വെള്ളി നേടി. 2.19 മീറ്റര്‍ ചാടിയാണ് ആരോമല്‍ വെള്ളിയണിഞ്ഞത്. സര്‍വീസസിന്റെ സര്‍വേഷ് അനില്‍ കുശാരെ 2.27 മീറ്റര്‍ ചാടി സ്വര്‍ണം നേടി. സര്‍വീസസിന്റെ ചേതന്‍ ബാലസുബ്രഹ്മണ്യന്‍ 2.17 മീറ്റര്‍ ചാടി വെങ്കലവും നേടി. ഇന്നലെ ഫെന്‍സിങ്ങില്‍ കേരളം മൂന്നാം മെഡല്‍ നേടി. എപ്പേ വ്യക്തിഗത ഇനത്തില്‍ കേരളത്തിന്റെ എം.എസ്. ഗ്രേഷ്മ മഹാരാഷ്ട്രയുടെ ദ്യാനേശ്വരിയെ 15-13 ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെടുത്തി സെമി ഫൈനലില്‍ കടന്നതോടെയാണ് മെഡല്‍ ഉറപ്പിച്ചത്. ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഫൈനലില്‍ കടന്ന കേരളം മെഡല്‍ ഉറപ്പാക്കി.

ഗുജറാത്തിനെ 3-1 നു തോല്‍പ്പിച്ചാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശനം. ഫൈനല്‍ ഇന്നു നടക്കും. ദേശീയ ഗെയിംസ് ജിംനാസ്റ്റിക്‌സില്‍ കേരളം ആദ്യമായി മെഡല്‍ പട്ടികയിലെത്തി. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ പോമ്മല്‍ ഹോഴ്‌സ് അപ്പാരറ്റസില്‍ ഹരികൃഷ്ണന്‍ ജെ.എസ്. വെള്ളി നേടി. ദേശീയ ഗെയിംസില്‍ ആദ്യമായി വാള്‍ട്ടിങ് ടേബിളില്‍ ഫൈനലില്‍ പ്രവേശിച്ച് കേരളം ചരിത്രം കുറിച്ചു. മെഹറിന്‍ എസ്. സാജാണ് ഫൈനലില്‍ കടന്നത്. റോവിങ്ങില്‍ കേരളം രണ്ടു മെഡലുകള്‍ സ്വന്തമാക്കി. വനിതകളുടെ ഫോര്‍സില്‍ റോസ് മരിയ ജോഷി, വര്‍ഷ കെ.ബി, അശ്വതി പി.ബി, മീനാക്ഷി വി.എസ് എന്നിവരുടെ സംഘം സ്വര്‍ണവും വനിതകളുടെ പെയറില്‍ ആര്‍ച്ച. എയും അലീന ആന്റോയും വെള്ളി സ്വന്തമാക്കി. വനിതകളുടെ ഫോര്‍ വിഭാഗത്തിലാണ് സ്വര്‍ണം നേടിയത്. വനിതാ വിഭാഗം റോവിങ് കോക്‌സ് ലെസ് പെയറിലാണ് വെള്ളി ലഭിച്ചത്. എ. ആര്‍ച്ചയും അലീന ആന്റോയുമാണ് ഈയിനത്തില്‍ മത്സരിച്ചത്.

Share
അഭിപ്രായം എഴുതാം