14 ഏക്കറില്‍ വരുന്നത് അത്യാധുനിക കായിക സമുച്ചയം : പത്തനംതിട്ടയിലെ പുതിയ സ്റ്റേഡിയത്തിന്റെ പ്രാഥമിക സര്‍വേ തുടങ്ങി

സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരള സംഘം പുതിയ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ പ്രാഥമിക സര്‍വേ തുടങ്ങി. ഒരാഴ്ചക്കുള്ളില്‍ പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കുമെന്ന് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരള എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍. ബാബുരാജന്‍ പിള്ള പറഞ്ഞു.

14 ഏക്കര്‍ സ്ഥലത്താണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. സ്വിമ്മിംഗ് പൂള്‍, സിന്തറ്റിക് ട്രാക്ക്, ഹോക്കി പിച്ച്, ഫുട്‌ബോള്‍ ഗ്രൗണ്ട് തുടങ്ങിയവ പുതിയ സ്റ്റേഡിയത്തിലുണ്ടാകും. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് സംഘം സന്ദര്‍ശനം നടത്തിയത്. സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട മന്ത്രിതല യോഗം ബുധനാഴ്ച ചേരും. രണ്ടു മാസത്തിനുള്ളില്‍ പുതിയ ഡിപിആര്‍ നല്‍കും. സ്റ്റേഡിയത്തിലെ കാടുകള്‍ നഗരസഭ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരള എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. ബാബുരാജന്‍ പിള്ള, അസിസ്റ്റന്റ് എന്‍ജിനിയര്‍ അര്‍ജുന്‍, പ്രോജക്ട് എന്‍ജിനിയര്‍ ബ്രാവിന്‍ ബാബു, ആര്യ, ഹൈഡ്രോ ഗ്രാഫിക് സര്‍വേ വകുപ്പ് പ്രതിനിധി ഡി. മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം