തൃശ്ശൂർ: ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരും എന്നും പുഴക്കരയിൽ ഉള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ജില്ലാകളക്ടർ ഉത്തരവിട്ടു. തമിഴ്നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളിൽ നിന്ന് 04/08/22 വ്യാഴാഴ്ച രാവിലെ മുതൽ പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്. നിലവിൽ 13,000 ക്യൂമെക്സ് വെള്ളമാണ് പറമ്പിക്കുളത്ത് നിന്നും ഡാമിലേക്ക് എത്തുന്നത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാക്കുക കൂടി ചെയ്തതോടെ പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് കൂടുതൽ ജലം തുറന്നു വിടേണ്ട സാഹചര്യമാണ്.
ഡാം കൂടുതൽ തുറക്കുന്നതോടെ ചാലക്കുടി പുഴയിൽ ഒന്നര മീറ്ററോളം വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതോടൊപ്പം വേലിയേറ്റ സമയമാകുന്ന പക്ഷം കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനും സാധ്യതയുണ്ട്. ആയതിനാൽ പുഴക്കരയിൽ താമസിക്കുന്നവരെ എത്രയും വേഗം വീടുകളിൽ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. പുഴയിലെ ജലം ഏത് സമയത്തും അപകടകരമായ സ്ഥിതിയിലേക്ക് ഉയരാമെന്ന സാഹചര്യം ആയതിനാൽ പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശം അനുസരിച്ച് എത്രയും വേഗം മാറി താമസിക്കണം. വെള്ളമുയർന്ന് ഒഴിപ്പിക്കൽ പ്രയാസകരമാവുന്ന സാഹചര്യം സൃഷ്ടിക്കരുത്. എല്ലാവരും മാറിത്താമസിക്കുന്നു എന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.


