അക്കാദമിക-അക്കാദമികേതര മുന്നേറ്റം ലക്ഷ്യമിട്ടുള്ള തൃത്താല സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘എന്‍ലൈറ്റിന്റെ’ ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു

പ്രീ പ്രൈമറി മുതല്‍ ഉന്നതവിദ്യാഭ്യാസരംഗം വരെയുള്ള വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക-അക്കാദമികേതര മുന്നേറ്റം ലക്ഷ്യമിട്ടാണ് തൃത്താലയില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. തൃത്താല മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്‍ലൈറ്റിന്റെ(എംപവറിങ് ആന്‍ഡ് എന്‍ലൈറ്റിങ് തൃത്താലാസ് എജ്യൂകേഷന്‍) ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാലാനുസൃതമായ മാറ്റങ്ങള്‍ പാഠ്യപദ്ധതിയില്‍ വരുത്തുമെന്നും അടുത്ത പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ മുന്നില്‍ കണ്ട് പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസവകുപ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉച്ചഭക്ഷണ ഫണ്ട്, പാചക തൊഴിലാളികള്‍ക്കുള്ള കുടിശ്ശിക എന്നിവയ്ക്ക് 126 കോടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസരംഗത്ത് ഭരണഘടനാനുസൃതമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. അതിന്റെ ഭാഗമായി ആവശ്യപ്പെടുന്ന സ്‌കൂളുകള്‍ മിക്‌സഡാക്കി മാറ്റാനാണ് തീരുമാനം. സ്‌കൂള്‍ പി.ടി.എ, രക്ഷിതാക്കള്‍, തദ്ദേശസ്ഥാപനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സമ്മിശ്ര തീരുമാനമെടുത്തോടെയാണ് മിക്‌സഡ് സ്‌കൂളുകള്‍ അനുവദിക്കുക. ആണ്‍, പെണ്‍ സമത്വത്തെ മോശമായി കാണുന്നത് ദൗര്‍ഭാഗ്യകരമായ ചിന്താഗതിയാണ്. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് ഇത്തരം ചിന്താഗതിക്കാര്‍ തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതുവരെ സര്‍ക്കാര്‍ 18 മിക്‌സഡ് സ്‌കൂളുകള്‍ അനുവദിച്ചു കഴിഞ്ഞു. വിദ്യാലയങ്ങള്‍ ആവശ്യപ്പെട്ടാല്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയിലുള്ള യൂണിഫോമിന് സര്‍ക്കാര്‍ അനുമതി നല്‍കും. ഒരു സ്‌കൂളിലും യൂണിഫോം അടിച്ചേല്‍പ്പിക്കില്ല. പി.ടി.എ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ തീരുമാനമായിരിക്കും യൂണിഫോം.

തൃത്താലയിലെ തിരഞ്ഞെടുക്കുന്ന ഒരു പ്രീപ്രൈമറി സ്‌കൂളിന് കൂടി നല്‍കുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം മന്ത്രി പ്രഖ്യാപിച്ചു. ചാത്തനൂര്‍ ഗവ. എല്‍.പി സ്‌കൂളിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. പരിപാടിയില്‍ നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് അധ്യക്ഷനായി.

ലിംഗ സമത്വം, തുല്യത ഉറപ്പാക്കുക എന്‍ലൈറ്റ് പദ്ധതി ലക്ഷ്യം: സ്പീക്കര്‍ എം.ബി രാജേഷ്

ലിംഗ സമത്വം, തുല്യത എന്നിവ ഉറപ്പാക്കുകയാണ് എന്‍ലൈറ്റ് പദ്ധതി ലക്ഷ്യമെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. ഇരുപതോളം പ്രത്യേകതകള്‍ നിറഞ്ഞതാണ് എന്‍ലൈറ്റ് പദ്ധതി. പ്രെഡിക്റ്റ് എന്ന പേരില്‍ ഏര്‍പ്പെടുത്തിയ ജനകീയ സ്‌കോളര്‍ഷിപ്പാണ് പദ്ധതിയില്‍ ഏറ്റവും വേറിട്ടതെന്നും വ്യക്തമാക്കി. തൃത്താല മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്‍ലൈറ്റിന്റെയും(എംപവറിങ് ആന്‍ഡ് എന്‍ലൈറ്റിങ് തൃത്താലാസ് എജ്യൂകേഷന്‍) എസ്.എസ്.എല്‍.സി, പ്ലസ്ടുവില്‍ ഉന്നത വിജയികള്‍ക്ക് അനുമോദനത്തിന്റെയും ഉദ്ഘാടനത്തിന് അധ്യക്ഷത നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. വിദ്യാഭ്യാസ രംഗത്ത് സ്ത്രീകള്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ ലിംഗ സമത്വത്തിനും സ്ത്രീസമത്വത്തിനും ഏറെ പ്രാധാന്യമുണ്ട്. ജാതിമത പരിഗണനകള്‍ക്കപ്പുറം എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടുവില്‍ ഉന്നത വിജയം നേടിയ തൃത്താല സ്വദേശികളായ 444 പേര്‍ക്കുള്ള ഉപഹാരങ്ങള്‍ കൈമാറി.

എന്‍ലൈറ്റ് പദ്ധതി

തൃത്താലയിലെ വിദ്യാര്‍ഥികളുടെ അക്കാദമിക രംഗത്തെയും സ്ഥാപനങ്ങളുടെ ഭൗതികസൗകര്യങ്ങളെയും മെച്ചപ്പെടുത്തുന്നതിന് എന്‍ലൈറ്റ് പദ്ധതി(എംപവറിങ് ആന്‍ഡ് എന്‍ലൈറ്റിങ് തൃത്താലാസ് എജ്യൂകേഷന്‍) ഊന്നല്‍ നല്‍കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പ്രെഡിക്റ്റ് ജനകീയ സ്‌കോളര്‍ഷിപ്പ്, പ്രതിഭകളുമായി മുഖാമുഖങ്ങള്‍, പോസിറ്റീവ് പാരന്റിംഗ് പരിശീലനം, പ്രൊജക്റ്റ് ഗണിതം, ടോയ്‌സ്(തിങ്ക് ഔട്ട് ഓഫ് യുവര്‍ സിലബസ്) ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോ എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. എല്ലാ ഹൈസ്‌കൂളുകളിലും സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കും. ഇതോടൊപ്പം നീന്തല്‍ പരിശീലനം, സൈക്കിള്‍ ക്ലബ്ബുകള്‍ വിദ്യാലയങ്ങളുടെ കെട്ടിട നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടത്തും.

കൂറ്റനാട് കെ.എം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍  എം. എല്‍.എ പി.മമ്മിക്കുട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാനിബ ടീച്ചര്‍, അനുവിനോദ് കമ്മുക്കുട്ടി എടുത്തോള്‍, എന്‍ലൈറ്റ് സമഗ്ര വിദ്യാഭ്യാസ പരിപാടി കോഡിനേറ്റര്‍ കെ.സി അലി ഇക്ബാല്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →