മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ മംഗലാപുരം പഞ്ചിക്കല്ലുവിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നു മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശി ജോണിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടം തൊഴിലാളികളാണ് ഇവരെല്ലാം.
06/07/22 ബുധനാഴ്ച രാത്രി പത്തരയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. റബ്ബർ തോട്ടത്തിനോട് ചേർന്ന് നിർമ്മിച്ച ഷെഡിൽ അഞ്ചു തൊഴിലാളികൾ ആണ് താമസിച്ചിരുന്നത്. ഇതിൽ ഒരാൾ അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. അപകടത്തിൽ ഒരാൾ തൽക്ഷണം മരിച്ചു. രണ്ടുപേർ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സും, പോലീസുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ദിവസങ്ങളായി മംഗളൂരുവിലും, കാസർകോട്ടും കനത്ത മഴയാണ് പെയ്യുന്നത്. ഇതിനെ തുടർന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇവിടത്തെ പുഴകളും, തോടുകളും നിറഞ്ഞൊഴുകുകയാണ്.